ഭാരതാംബയുടെ ചിത്രം വെച്ചത് കരാര്‍ ലംഘനം: സംഘാടകർക്കെതിരെ നിയമനടപടിക്കൊരുങ്ങി കേരള സര്‍വകലാശാല

കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാബ ചിത്രം ഉള്‍പ്പെടുത്തിയത്

dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സര്‍വകലാശാല. പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചത് കരാറിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീപത്മനാഭ സേവ സമിതിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇന്നലെ നടന്ന സംഘര്‍ഷങ്ങളിലുണ്ടായ നാശനഷ്ടം കണക്കാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സെനറ്റ് ഹാള്‍ വിട്ടുകൊടുക്കുമ്പോള്‍ ചില നിയമാവലികള്‍ പാലിക്കേണ്ടതുണ്ടെന്ന് പത്മനാഭ സേവാ സമിതിയെ അറിയിച്ചിരുന്നു.

മതപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കണമെന്നാണ് നിയമാവലിയില്‍ പറയുന്നത്. സര്‍വകലാശാലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രതിച്ഛായയ്ക്ക് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും നിയമാവലിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതോടു കൂടി മതപരമായ ദൃശ്യങ്ങള്‍ ഉപയോഗിച്ചുവെന്നാണ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടുന്നത്. പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടത്തി. അതുകൊണ്ടാണ് പ്രതിഷേധങ്ങളുണ്ടായത്. അതുമൂലം സര്‍വകലാശാലയ്ക്ക് അകത്ത് നാശനഷ്ടങ്ങളുണ്ടായി. അതിന്റെ കണക്കെടുക്കാനും രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാബ ചിത്രം ഉള്‍പ്പെടുത്തിയത്. തുടർന്ന് സര്‍വകലാശാലയുടെ പരിസരത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്താണ് ഗവർണർ പരിപാടിക്ക് എത്തിയത്. പരിപാടി നടക്കുന്ന സമയത്തും എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് മറ്റൊരു ഗേറ്റിലൂടെയാണ് ഗവർണർ പുറത്തുപോയത്. 

Content Highlights: Kerala University to take action against padmanabha sevabharathi on bharatambha controversy

dot image
To advertise here,contact us
dot image