സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തം: കെ പ്രകാശ് ബാബു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന് ഇരുപതിനായിരം വോട്ട് ലഭിച്ചത് നിസാര കാര്യമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു

dot image

തൃശൂര്‍: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. അടൂര്‍ പ്രകാശ് മറുപടി അര്‍ഹിക്കുന്നില്ലെന്നും സിപിഐ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും പ്രകാശ് ബാബു പറഞ്ഞു. പി വി അന്‍വറിന് നിലമ്പൂരില്‍ ഇരുപതിനായിരം വോട്ട് ലഭിച്ചത് നിസാര കാര്യമല്ലെന്നും പ്രകാശ് ബാബു പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ് ഇത്തരം പരാമര്‍ശങ്ങള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുകയും ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയെന്ന നിലയില്‍ സിപിഐ എടുക്കുന്ന പങ്ക് വളരെ വലുതുമാണ്. ആ സന്ദര്‍ഭത്തില്‍ അവര്‍ മറുപടി അര്‍ഹിക്കാത്ത കാര്യമാണ് പറഞ്ഞത്'- പ്രകാശ് ബാബു പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറിന് ഇരുപതിനായിരം വോട്ട് ലഭിച്ചത് നിസാര കാര്യമല്ലെന്നും അന്‍വറിന്റെ വ്യക്തിബന്ധം സമീപ സമയങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ വൈകാരിക തലത്തിലേക്ക് കൊണ്ടുപോയത് വോട്ട് കൂടാന്‍ കാരണമായെന്നും കെ പ്രകാശ് ബാബു പറഞ്ഞു. 'നിലമ്പൂര്‍ എല്‍ഡിഎഫിന്റെ മണ്ഡലമല്ല. വര്‍ഷങ്ങളായി ആര്യാടന്‍ മുഹമ്മദ് ജയിച്ച മണ്ഡലമാണ്. എല്‍ഡിഎഫിന്റെ മണ്ഡലത്തില്‍ യുഡിഎഫ് ജയിച്ചതല്ല, യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് നിലമ്പൂര്‍. യുഡിഎഫിന്റെ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ അന്‍വറിന് കഴിയും എന്ന സാധ്യത കണ്ടാണ് ഇടതുപക്ഷ പിന്തുണ നല്‍കി അന്ന് വിജയിപ്പിച്ചത്. പ്രത്യേക സാഹചര്യത്തില്‍ അന്‍വര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. ചതുഷ്‌കോണ മത്സരത്തില്‍ യുഡിഎഫ് അത് തിരിച്ചുപിടിച്ചു'- കെ പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സിപി ഐ യുഡിഎഫിലേക്ക് വരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി നേരത്തെയും സിപി ഐ സഹകരിച്ചിട്ടുണ്ടെന്നും അവരുടെ മനസ് മാറുന്നുണ്ടോ എന്ന് ആലോചിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Content Highlights: k prakash babu against adoor prakash inviting cpi to udf front

dot image
To advertise here,contact us
dot image