കേരള സർവകലാശാല കവാടത്തിന് മുന്നിൽ ബാനർ കെട്ടി എസ്എഫ്‌ഐ പ്രതിഷേധം; പിൻഭാഗത്തെ വഴിയിലൂടെ പുറത്തുകടന്ന് ഗവര്‍ണർ

കേരള സര്‍വകലാശാലയുടെ പിന്‍ഭാഗത്തുനിന്ന് വലത്തേയ്ക്ക് കയറി എകെജി സെന്റര്‍ വഴിയാണ് രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയത്

dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് മുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം നടത്തുന്നതിനിടെ മറ്റൊരു വഴിയിലൂടെ പുറത്തുകടന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. കേരള സര്‍വകലാശാലയുടെ പിന്‍ഭാഗത്തുനിന്ന് വലത്തേയ്ക്ക് കയറി എകെജി സെന്റര്‍ വഴിയാണ് രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങിയത്. ഇതിന് പിന്നാലെ ആര്‍എസ്എസിന്റെ തറവാട് സ്വത്തല്ല രാജ്ഭവന്‍ എന്ന ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടം നടത്തി.

ഭരണഘടനാ വിരുദ്ധ നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കാന്‍ രാജ്ഭവന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവിടങ്ങളിലെ പിന്‍വാതിലുകള്‍ കണ്ടെത്തി മുന്‍കൂട്ടി മാപ്പ് തയ്യാറാക്കണമെന്ന് സഞ്ജീവ് പറഞ്ഞു. ഭരണഘടനാവിരുദ്ധമായാണ് ഇനിയും സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എസ്എഫ്‌ഐയുടെ തീഷ്ണമായ സമരമുറകള്‍ ഗവര്‍ണര്‍ കാണും. ഭരണഘടനാവിരുദ്ധമായ നിലപാടുകള്‍ തിരുത്തുംവരെ ഗവര്‍ണര്‍ ആയാലും ആരായാലും ശക്തമായ സമരം ഉണ്ടാകും. ഗവര്‍ണര്‍ ഒരായിരം പിന്‍വാതിലുകള്‍ അന്വേഷിക്കേണ്ടിവരും. നിലപാട് തുടര്‍ന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സഞ്ജീവ് വ്യക്തമാക്കി.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രംവെച്ചതിനെതിരെയാണ് എസ്എഫ്‌ഐ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് കാവിക്കൊടിയേന്തിയ ഭാരതാബ ചിത്രം ഉള്‍പ്പെടുത്തിയത്. ഭാരതാംബ ചിത്രവിവാദം ഉയര്‍ന്നതോടെ നിലപാട് കടുപ്പിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ രംഗത്തെത്തി. ചിത്രം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് എതിരാണെന്നും നിയമാവലിയില്‍ അത് പ്രതിപാദിച്ചിട്ടുണ്ടെന്നും രജിസ്ട്രാര്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കുമെന്ന് സംഘാടകര്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ നിലപാട് വ്യക്തമാക്കി. ഈ സമയം തന്നെ സര്‍വകലാശാലയുടെ പരിസരത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും ശക്തമായ പ്രതിഷേധം നടത്തി.

പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്ത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍വകലാശാല സെനറ്റ് ഹാളിലേക്ക് എത്തി. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം വകവെയ്ക്കാതെ ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ സെനറ്റ് ഹാളിന്റെ വാതില്‍ പൊലീസ് അടച്ചു. അകത്തുപ്രവേശിച്ച ഗവര്‍ണര്‍ ഭാരതാംബ ചിത്രത്തിന് മുന്നില്‍വെച്ച വിളക്ക് കത്തിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍വകലാശാലയുടെ പ്രധാന കവാടം പൊലീസ് അടച്ചു. ഇതോടെ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ വലിച്ചുകെട്ടി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കവാടത്തിന് മുന്നില്‍ നിരന്നിരുന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ സെനറ്റ് ഹാളില്‍ അടിയന്തരാവസ്ഥയെക്കുറിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ ഗവര്‍ണര്‍ പുറത്തേയ്ക്കിറങ്ങി. പ്രതിഷേധം കനക്കുമെന്ന് മനസിലാക്കിയ പൊലീസ് ഗവര്‍ണറെ കേരള സര്‍വകലാശാലയുടെ പിന്‍ഭാഗത്തൂടെ പുറത്തേയ്ക്ക് കടത്തുകയായിരുന്നു.

Content Highlights- SFI Massive protest against rajendra arlekar on bharathamba picture controversy

dot image
To advertise here,contact us
dot image