'ജാനകിക്ക് പകരം മറ്റേതെങ്കിലും പേര് ഉപയോഗിക്കണമെന്ന് തന്നോടും ആവശ്യപ്പെട്ടു, ഭീഷണി കോളുകളുൾപ്പെടെ വന്നു'

തന്റെ ടോക്കണ്‍ നമ്പര്‍ എന്ന സിനിമയില്‍ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് പല ഭീഷണി കോളുകളും വന്നിരുന്നുവെന്നും പേരല്ല തന്റെ സിനിമയുടെ പ്രമേയമാണ് പലര്‍ക്കും പ്രശ്‌നമെന്നും എം ബി പത്മകുമാര്‍ വ്യക്തമാക്കി

dot image

പത്തനംതിട്ട: പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് നേരിടുന്നതിന് സമാനമായ പ്രതിസന്ധികള്‍ താനും നേരിട്ടിരുന്നുവെന്ന് സംവിധായകന്‍ എം ബി പത്മകുമാര്‍ റിപ്പോര്‍ട്ടറിനോട്. തന്റെ ടോക്കണ്‍ നമ്പര്‍ എന്ന സിനിമയില്‍ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് പല ഭീഷണി കോളുകളും വന്നിരുന്നുവെന്നും പേരല്ല തന്റെ സിനിമയുടെ പ്രമേയമാണ് പലര്‍ക്കും പ്രശ്‌നമെന്നും എം ബി പത്മകുമാര്‍ വ്യക്തമാക്കി.

ജാനകിക്ക് പകരം മറ്റേതെങ്കിലും പേര് ഉപയോഗിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. വാട്‌സ്ആപ്പ് കോളിലൂടെയാണ് ഭീഷണി ഉണ്ടായത്. സിനിമ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് വരെ ഭീഷണി വന്നു. ഒഫീഷ്യല്‍ രീതിയില്‍ അല്ല വാട്‌സ്ആപ്പ് വഴിയായിരുന്നു ഭീഷണി. മനംമടുപ്പിക്കുന്ന സംസാരമായിരുന്നു ഉത്തരവാദിത്വപ്പെട്ടവരുടേത്. ആ സംസാരം വല്ലാതെ വേദന ഉണ്ടാക്കി. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരുടെ അനുവാദത്തോടെയാണ് ജാനകി എന്ന പേര് മാറ്റിയത്. എന്നാല്‍ വിവരമില്ലാത്ത ചിലരുടെ നിലപാട് മൂലം സിനിമ ഇറക്കേണ്ട എന്ന് ഒരു ഘട്ടത്തില്‍ തീരുമാനിച്ചിരുന്നുവെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ചിത്രത്തിന് നേരെയുണ്ടായ ആക്രമണം ചിലരുടെ സങ്കുചിത ചിന്ത മാത്രമാണ്. കേന്ദ്രസര്‍ക്കാരിന് ഇതില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലായെന്നും
ചില ഇടനിലക്കാരാണ് പ്രശ്‌നമെന്നും പത്മകുമാര്‍ കൂട്ടിചേര്‍ത്തു.

'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചാണ് സെൻസർ റിലീസ് നിഷേധിച്ചത്. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിർദ്ദേശം. പിന്നാലെയാണ് ചിത്രത്തിനെതിരെ വിവാദം ഉടലെടുക്കുന്നത്.

അതേസമയം സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും എത്തി. ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുള്‍പ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights- Director M B Padmakumar says he faced similar challenges to 'JSK- Janaki vs State of Kerala'

dot image
To advertise here,contact us
dot image