ആര്‍എസ്എസ് പരാമര്‍ശം ഇനി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല; അത് അവസാനിച്ചതാണ്: എം വി ഗോവിന്ദന്‍

'ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് പറയുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല'

dot image

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട പരാര്‍ശത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസ് പരാമര്‍ശം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായില്ലെന്നും വിഷയം ഇനി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് ബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇതിനോടകം വിശദീകരണം നല്‍കിയതാണെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് പറയുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അല്ലേ വിമര്‍ശനം ഉയരേണ്ട കാര്യമുള്ളൂ എന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഈ വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല. പറയാനുള്ളതെല്ലാം വളരെ വിശദമായി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ എടുത്ത നിലപാടില്‍ സിപിഐഎം പ്രതിഷേധിക്കുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. രാജ്ഭവനിലെ പരിപാടി ഗവര്‍ണര്‍ ആര്‍എസ്എസ് പരിപാടിയാക്കി മാറ്റി. ആര്‍എസ്എസ് അടയാളങ്ങള്‍ പുഷ്പാര്‍ച്ചന എന്ന പേരില്‍ തിരുകി കയറ്റി. ആര്‍എസ്എസ് അടയാളങ്ങള്‍ പരിചയപ്പെടുത്താനുള്ള വേദിയായി രാജ്ഭവനെ മാറ്റുകയാണ്. പൊതുവില്‍ അംഗീകരിക്കപ്പെട്ട ചിഹ്നങ്ങള്‍ മാത്രമേ പരിപാടികളില്‍ ഉപയോഗിക്കാന്‍ പറ്റൂ എന്നും ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ രീതികള്‍ ലംഘിച്ചത് രാജ്ഭവനാണ്, അല്ലാതെ മന്ത്രിയല്ല. പൊതുപരിപാടികളില്‍ ഭാരതാംബ ഉണ്ടാകില്ലെന്ന് പറഞ്ഞതാണ്. അതില്‍ നിന്ന് രാജ്ഭവന്‍ പിന്നോക്കം പോയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരില്‍ എല്‍ഡിഎഫ് മികച്ച രാഷ്ട്രീയ പോരാട്ടം നടത്തിയെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. മികച്ച രീതിയിലാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. യുഡിഎഫിനെ ജനങ്ങള്‍ തള്ളിക്കളയും. പ്രചാരണത്തില്‍ അത് വ്യക്തമായതാണ്. വര്‍ഗീയ കൂട്ടുകെട്ട് തുറന്നുകാണിക്കാന്‍ സാധിച്ചു. വലിയ വിജയം നേടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരില്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പായിരുന്നു സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി എം വി ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു എന്നായിരുന്നു പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിന് ആര്‍എസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താന്‍ പറഞ്ഞത് അന്‍പത് കൊല്ലം മുന്‍പത്തെ കാര്യമാണെന്നുമായിരുന്നു ഗോവിന്ദന്‍ വിശദീകരിച്ചത്.

വിഷയം പ്രതിപക്ഷം അടക്കം ചര്‍ച്ചയാക്കിയപ്പോള്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. തങ്ങളിലാരും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആര്‍എസ്എസ് ആരാധിക്കുന്നവരുടെ ഫോട്ടോയ്ക്ക് മുന്നില്‍ ചിലര്‍ താണുവണങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലയുയര്‍ത്തിനിന്നുകൊണ്ട് നേരിട്ട് കോണ്‍ഗ്രസിനെയും ബിജെപിയെയും ലീഗിനെയും ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത്. കോലീബി സഖ്യവും ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്നുനിന്ന് തങ്ങള്‍ക്ക് നേരെ വന്ന കോണ്‍ഗ്രസിന്റെ ചിത്രവും ആരും മറന്നു പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ഇന്ത്യന്‍ എക്സ്പ്രസിന്റെ പൊളിറ്റിക്കല്‍ എഡിറ്ററുമായിരുന്ന നീരജ ചൗധരിയുടെ 'ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്' എന്ന പുസ്തകം ഉയര്‍ത്തിക്കാട്ടി, അതിലെ ഉള്ളടക്കം വിവരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

Content Highlights- There is no discussion about Rss statment says CPIM State secretary M V Govindan

dot image
To advertise here,contact us
dot image