
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. സംഘപരിവാർ വേദികളിൽ ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആർഷോയുടെ ഫേസ്ബുക്ക് കുറിപ്പ്. ചിത്രത്തിലുള്ള സ്ത്രീ ഭാരതാംബയല്ലെന്നും സംഘി കിടപ്പുമുറിയിൽ കൊണ്ട് പോയി വെച്ച് തിരി കൊളുത്തുകയോ പുഷ്‌പ്പാർച്ചന നടത്തുകയോ ചെയ്യെന്നുമായിരുന്നു ആർഷോയുടെ വിമർശനം.
ആർഷോയുട ഫേസ്ബുക്ക് കുറിപ്പ്
ഈ ഭൂപടം ഇന്ത്യയുടേതാണോ?
അല്ല.
ചിത്രത്തിലുള്ള സിംഹം ദേശീയ മൃഗമാണോ?
അല്ല.
കോലിൽ കെട്ടിയത് ദേശീയ പതാകയാണോ?
അല്ല.
ചിത്രത്തിലുള്ള സ്ത്രീ ഭാരതാംബയുമല്ല.
സംഘി കിടപ്പുമുറിയിൽ കൊണ്ട് പോയി വെച്ച് തിരി കൊളുത്തുകയോ പുഷ്‌പ്പാർച്ചന നടത്തുകയോ ചെയ്യ്. പൊതുപരിപാടിയിൽ വേണ്ട.
കഴിഞ്ഞ ദിവസം രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു.
എന്നാൽ വിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുകയാണ് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ നിലപാട്. ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നും രാജ്ഭവൻ പറഞ്ഞു. ഇതോടെ ഇനി രാജ്ഭവനിൽ സർക്കാർ പരിപാടികൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാരിന്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി രാജ്ഭവനിൽ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ലെന്നും സൂചന വന്നിരുന്നു.
എന്നാൽ ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും.
പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ അറിയിക്കുകയും പരിപാടിയിൽ വിയോജിച്ച് കൃഷി മന്ത്രി പി പ്രസാദ് വിട്ടുനിൽക്കുകയും ചെയ്തതോടെയാണ് ഭാരതാംബ വിവാദം ആരംഭിക്കുന്നത്. ബാഹ്യ ശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് കാണിക്കുന്നതെന്നും രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ലെന്നും പി പ്രസാദ് പ്രതികരിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി രാജ്ഭവനെതിരെ രംഗത്ത് വന്നിരുന്നു. തുടർന്നാണ് വീണ്ടും കഴിഞ്ഞ ദിവസം ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദം ഉടലെടുക്കുന്നത്.
Content Highlights: pm arsho on bharathamba contoversy