
ബോയിംഗ് ബോയിംഗ്, ചന്ദ്രലേഖ, വന്ദനം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളികൾ നെഞ്ചോട് ചേർത്തുനിർത്തുന്ന ഈ സിനിമകൾക്കെല്ലാം ഇന്നും വലിയ ഫാൻ ഫോളോയിങ് ഉണ്ട്. ചിത്രത്തിലെ ഡയലോഗുകളും സീനുകളുമെല്ലാം ഇന്നും മലയാളികൾക്ക് കാണാപ്പാഠമാണ്. എന്നാൽ പ്രിയദർശൻ സിനിമകൾ എല്ലാം കോപ്പിയടിയാണെന്നുള്ള വിമർശനങ്ങൾ എന്നും അദ്ദേഹത്തെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരികരണവുമായി എത്തിയിരിക്കുകയാണ് പടക്കളത്തിന്റെ സംവിധായകൻ മനു സ്വരാജ്.
ഒരു ഇംഗ്ലീഷ് പടം മലയാളത്തിലേക്ക് ചെയ്യുന്നത് അത്ര എളുപ്പത്തിലുള്ള പണി അല്ലെന്നും അത് ഒരു സ്കിൽ തന്നെയാണ് എന്നാണ് മനു പറയുന്നത്. ഇംഗ്ലീഷ് സിനിമകൾ മലയാളത്തിലേക്ക് ചെയ്യാൻ ശ്രമിച്ചിട്ടുള്ള ആളാണ് താനെന്നും എന്നാൽ നമ്മുടെ സംസ്കാരത്തിലേക്ക് അത് പറിച്ച് നടാൻ പാടാണെന്നും മനു പറഞ്ഞു. ഡബ്ല്യൂ ഐ റ്റി ടോക്സ് എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനു സ്വരാജ്.
'അത് അങ്ങനെയല്ല. എല്ലാവരും ആ മനുഷ്യനെ ഒരുപാട് പറയുന്നുണ്ട്. ഞാന്‍ നിങ്ങളോട് ബെറ്റ് വെക്കാം. നിങ്ങള്‍ ഒരു ഇംഗ്ലീഷ് പടം കണ്ടിട്ട് അത് മലയാളത്തില്‍ ചെയ്യാന്‍ നോക്ക്. അപ്പോള്‍ അറിയാം അതിന്‍റെ ബുദ്ധിമുട്ട്.
വേറൊന്നുമല്ല, നമ്മുടെ സംസ്കാരത്തിലേക്ക് അത് പറിച്ചുനടുക എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ ടാസ്ക് വേറെ ഇല്ല. ഒരു പത്ത് സിഡി ഞാന്‍ നിങ്ങള്‍ക്ക് തരാം. നിങ്ങള്‍ അത് മലയാളത്തില്‍ ചെയ്ത് നോക്ക്, ആള്‍ക്കാര് കൂവും. അതിനെ മലയാളത്തിലേക്ക് മാറ്റുക എന്നത് ചില്ലറ പരിപാടി അല്ല. ഞാന്‍ അത് ചെയ്തിട്ടുള്ളതുകൊണ്ട് പറയുകയാണ്. എത്രയോ ഇംഗ്ലീഷ് പടങ്ങള്‍ ഞാനും ചുരണ്ടാന്‍ നോക്കിയിട്ടുണ്ട്. പക്ഷെ നടക്കില്ല. അത് വേറെ തന്നെ സ്കില്‍ ആണ്. അതൊരു രണ്ടാം തരം സ്കില്‍ ആയി നമ്മള്‍ ഒരിക്കലും കാണേണ്ട കാര്യമില്ല. പ്രിയദർശനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമുള്ള ആളാണ്', മനു സ്വരാജ് പറഞ്ഞു.
പ്രിയദർശൻ മോഹൻലാൽ സിനിമകൾക്ക് കൃത്യമായ കഥകൾ ഇപ്പോഴും ഉണ്ടാകുമെന്നും അതാണ് അവയെ സ്പെഷ്യൽ ആക്കുന്നതെന്നും മനു പറഞ്ഞു. 'എല്ലാ കോമഡികളും എടുത്ത് മാറ്റിയാലും പടക്കളത്തിൽ ഒരു കഥയുണ്ട്. അതിന് മേൽ അഭിനേതാക്കൾക്ക് ഇംപ്രവൈസ് ചെയ്യാൻ അവസരം നൽകിയാൽ മതി. പ്രിയദർശൻ, മോഹൻലാൽ സിനിമകളിൽ ഉള്ള ഗുണം അതാണ്. അവരുടെ സിനിമയിലെ കഥ കൃത്യമാണ്. ബോയിംഗ് ബോയിംഗ് എടുത്താലും വന്ദനം എടുത്താലും കഥ അവിടെയുണ്ട്', മനു കൂട്ടിച്ചേർത്തു.
Content Highlights: Padakkalam director Manu Swaraj about Priyadarshan