
തിരുവനന്തപുരം: അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തില്‍ തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം ബഹുമാനപൂർവ്വം നിരസിച്ച് വേടൻ. അങ്ങനെ ചെയ്യരുതെന്ന് സംഘാടകരോട് പറഞ്ഞ് വേടന്‍ തലപ്പാവ് അണിയിക്കുന്നത് തടയുകയും കയ്യില്‍ വാങ്ങുകയുമായിരുന്നു. സംഘാടകര്‍ പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു.
പരിപാടിക്കിടയിൽ പ്രസംഗിക്കവെ അയ്യങ്കാളി അടക്കമുള്ളവർ തുറന്നിട്ട വഴിയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് വേടൻ പറഞ്ഞു. ആ വഴിയിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു. എന്നാലും ധൈര്യപൂർവ്വം നടക്കുമെന്നും വേടൻ പറഞ്ഞു. അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികൾ ബഹുജന പങ്കാളിത്തത്തോടെ നടത്തണം. പട്ടികജാതിക്കാർ അടക്കമുള്ളവർ ഇപ്പോഴും സനാതനത്തിന്റെ അടിമകളാണെന്നും വേടൻ കൂട്ടിച്ചേർത്തു. അയ്യങ്കാളിയെ താൻ മഹാത്മാവെന്ന് വിളിക്കില്ലെന്നും മഹാവീരനാണ് അദ്ദേഹമെന്നും വേടൻ പറഞ്ഞു.
ഇത്രയും വലിയൊരു മനുഷ്യന്റെ, അയ്യങ്കാളിയുടെ ഓർമ ദിവസം ഈയൊരു കുടുസുമുറിയിൽ നിന്നാണ് ആഘോഷിക്കുന്നത് എന്ന വിഷമം തനിക്കുണ്ട്. ഇങ്ങനെയല്ല ഇത് ആഘോഷിക്കപ്പെടേണ്ടത്. നമ്മൾ വിഭജിച്ച് ജീവിച്ചുകൊണ്ടിരിക്കുകയാണ്. അയ്യങ്കാളിയെ ലോകമറിയുന്ന രീതിയിൽ ആഘോഷിക്കണം. അവരെ പൊതുസമൂഹം അംഗീകരിക്കുന്ന ഒരു കാലം വരും. പട്ടിക ജാതിക്കാരും ദളിതരുമെല്ലാം സനാതത്തിന് അടിമകളാണിപ്പോഴുമെന്നും വേടൻ പറഞ്ഞു.
'പട്ടികജാതി ദളിത് ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഒരു വലിയ പ്രശ്നം ഒത്തൊരുമയില്ലാത്തതാണ്. നമ്മളുടെ സാഹോദര്യമില്ലായ്മ ഇവിടെയുള്ള സനാതനധർമ വാദികൾ വലിയ രീതിയിൽ ദളിതരെ ഭിന്നിപ്പിക്കാനുപയോഗിക്കുന്നുണ്ട്. അത് യുവതലമുറ മനസിലാക്കണം', വേടൻ കൂട്ടിച്ചേർത്തു. എപ്പോഴും ഐക്യത്തോടെയിരുന്ന് ഒരു വലിയ രാഷ്ട്രീയ ശക്തിയാകാൻ ദളിതർക്ക് സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും വേടൻ പറഞ്ഞു.
Content Highlights-Vedan stopped the organizers who tried to wear turbans on the anniversary of Ayankkali's death.