'സ്വരാജ് പറഞ്ഞതുപോലെയാണ് ഞാനിതിനെ കാണുന്നത്'; നിലമ്പൂരിൽ അക്ഷരസംഗമം വേദിയിലെത്തി കൽപ്പറ്റ നാരായണൻ, മറുപടി

സ്വതന്ത്രമായ സ്വത്വം സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് എഴുത്തുകാരെന്നും കൽപ്പറ്റ നാരായണൻ

dot image

നിലമ്പൂര്‍: നിലമ്പൂരില്‍ അക്ഷരസംഗമം പരിപാടി ഉദ്ഘാടകനായി എത്തിയതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. കോണ്‍ഗ്രസ് വേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ താനൊരു കോണ്‍ഗ്രസുകാരന്‍ ആകില്ലെന്ന് കല്‍പ്പറ്റ നാരായണന്‍ പ്രതികരിച്ചു. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് മലയാള സാഹിത്യലോകത്ത് നിന്ന് വൈശാഖന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ഇതില്‍ കല്‍പ്പറ്റ നാരായണന്‍ മറുപടി നല്‍കുകയും ചെയ്ത സാഹചര്യം നിലനില്‍ക്കെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചുകൊണ്ടുള്ള വേദിയില്‍ കല്‍പ്പറ്റ നാരായണന്‍ പ്രത്യക്ഷപ്പെടുന്നത്. ആര്യാടന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കാലത്ത് നിലമ്പൂരില്‍ സമ്പൂര്‍ണ്ണ സാക്ഷരത ലക്ഷ്യം വെച്ച് ആരംഭിച്ച ജ്യോതിര്‍ഗമയ പരിപാടിയുടെ ഭാഗമായവരെ പങ്കെടുപ്പിച്ച് നിലമ്പൂരിൽ സംഘടിപ്പിച്ചതാണ് അക്ഷരസംഗമം പരിപാടി.

'ഞാനൊരു കോണ്‍ഗ്രസുകാരനല്ല. ലിബറല്‍ ഡെമോക്രാറ്റാണ്. എഴുത്തുകാരനാണ്. അക്ഷരസംഗമം വേദിയിലാണ് എത്തിയത്. ഞാനൊരു കമ്മ്യൂണിസ്റ്റ് വേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ കമ്മ്യൂണിസ്റ്റുകാരനാകില്ല. കോണ്‍ഗ്രസ് വേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ കോണ്‍ഗ്രസും ആകില്ല. അല്ലാത്ത ഒരു സ്വത്വം എനിക്കുള്ളതുകൊണ്ട് ഏത് വേദിയിലും പ്രത്യക്ഷപ്പെടാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. സ്വതന്ത്രമായ സ്വത്വം സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് എഴുത്തുകാര്‍', കല്‍പ്പറ്റ നാരായണന്‍ പ്രതികരിച്ചു.

'ഞാന്‍ സ്വരാജ് പറഞ്ഞതുപോലെയാണ് ഇതിനെ കാണുന്നത്. ഓരോ സാംസ്‌കാരിക പ്രവര്‍ത്തകനും അവനവന്റേതായ സ്വാതന്ത്ര്യമുണ്ട്. അതാണ് ഞാനും വിശ്വസിക്കുന്നത്. സാഹിത്യ സമൂഹം ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതുകൊണ്ടാണ് ഞാന്‍ വിയോജിച്ചത്. ഈ ഫാസിസ്റ്റ് കാലത്ത് ഒരു ദേശീയ പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കണമെന്ന് തോന്നി. അങ്ങനെ വന്നതുകൊണ്ട് അയാള്‍ എഴുത്തുകാരന്‍ അല്ലാതെയാകുന്നില്ല. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്', എന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

നിരവധി സാഹിത്യകാരന്മാര്‍ നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ സാഹിത്യകാരന്മാര്‍ നിലമ്പൂരില്‍ ഒത്തുകൂടുന്നത് അധികാരത്തിന്റെ അപ്പകഷണത്തിനായാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം 'പ്രതിപക്ഷ നേതാവ് നല്ല വായനക്കാരനാണെന്ന് കേട്ടിട്ടുണ്ട്. വര്‍ത്തമാനത്തില്‍ അതുകാണുന്നില്ല. ഇടതുപക്ഷ നേതാക്കളാണ് കൂടുതല്‍ വായിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. കഴിവുള്ള വ്യക്തിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് സാഹിത്യസമൂഹം സ്വരാജിനെ പിന്തുണക്കുന്നത്', എന്ന് വൈശാഖനും പറഞ്ഞിരുന്നു.

പിന്നാലെ എഴുത്തുകാര്‍ മുഴുവന്‍ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിക്കാന്‍ വൈശാഖനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന ചോദ്യവുമായി കല്‍പ്പറ്റ നാരായണനും രംഗത്തെത്തി. വൈശാഖന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. അതുകൊണ്ടുമാത്രം അംഗീകാരം കിട്ടിയയാള്‍ക്ക് തീര്‍ച്ചയായും പിന്തുണയ്ക്കാം എന്നായിരുന്നു കല്‍പ്പറ്റ നാരായണന്‍ പറഞ്ഞത്.

Content Highlights: kalpatta narayanan in nilambur akshara samgham stage supporting aryadan shoukath

dot image
To advertise here,contact us
dot image