വന്ദേമാതര വിവാദം: 'ഇതല്ല ഞങ്ങളുടെ വന്ദേ മാതര'മെന്ന് രാഹുൽ ഗാന്ധി പറയുന്ന ഓഡിയോ പുറത്ത് വിട്ട് BJP

വന്ദേമാതരത്തെ രാഹുല്‍ അടക്കം അവഹേളിച്ചുവെന്ന് കാട്ടി നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ നീക്കം

വന്ദേമാതര വിവാദം: 'ഇതല്ല ഞങ്ങളുടെ വന്ദേ മാതര'മെന്ന് രാഹുൽ ഗാന്ധി പറയുന്ന ഓഡിയോ പുറത്ത് വിട്ട് BJP
dot image

ന്യൂഡല്‍ഹി: എഐസിസിയില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വന്ദേ മാതരം മുഴുവനും ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രാഹുല്‍ ഗാന്ധിയുടെ സംഭാഷണം പുറത്ത് വിട്ട് ബിജെപി. 'ഇതല്ല ഞങ്ങളുടെ വന്ദേമാതരത്തിന്റെ പതിപ്പ്' എന്ന് രാഹുല്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ബിജെപി എംപി നിഷികാന്ത് ദുബൈ പങ്കുവച്ചിരിക്കുന്നത്. ദേശീയഗീതത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെയാണ് ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുക എന്ന് ദുബൈ ചോദിക്കുന്നു. വന്ദേ മാതരം പൂര്‍ണമായും ആലപിച്ച ശേഷം രാഹുല്‍ ഗാന്ധി ദേഷ്യത്തോടെ സേവാദള്‍ നേതാക്കളോട് സംസാരിക്കുന്ന വീഡിയോയാണ് ദുബൈ പുറത്തുവിട്ടത്.

സേവാദള്‍ നേതാക്കളാണ് വന്ദേ മാതരം ആലപിക്കാനുള്ള ഗായകരെ നിയോഗിച്ചത്. എന്നാല്‍ അവരോട് എത്ര വരി പാടണമെന്ന് കൃത്യമായി നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് വിവരം. സംഘാടനത്തില്‍ വന്ന പിഴവാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും സോണിയാ ഗാന്ധിയും പരസ്യമായി മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതല്ല പാര്‍ട്ടി നയം എന്ന് സേവാദള്‍ നേതാക്കളോട് ക്ഷുഭിതനായി തന്നെ വ്യക്തമാക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് വീഡിയോയില്‍ കാണുന്നത്.

Also Read:

'ഇതാണ് യഥാര്‍ത്ഥ ഓഡിയോ, കോണ്‍ഗ്രസിന് ഭാരതത്തിന്റെ ദേശീയഗീതത്തോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഓഡിയോയില്‍ കൃത്യമായി ഈ വരി കേള്‍ക്കാം, 'ഇതല്ല ഞങ്ങളുടെ വന്ദേ മാതരത്തിന്റെ പതിപ്പ്'. എത്ര അമ്പരപ്പുണ്ടാക്കുന്നതാണിത്. വന്ദേ മാതരം നമ്മള്‍ എല്ലാ ജനങ്ങളുടെയുമാണ്. നമ്മുടെ മാതൃഭൂമിയെ പുകഴ്ത്തുന്ന ഗാനം. എങ്ങനെയാണ് ഒരാള്‍ അതിന്റെ ഉടമസ്ഥത അവകാശപ്പെടാന്‍ സാധിക്കുക? കോണ്‍ഗ്രസ് ഇനി ആരാധിക്കുന്നത് മറ്റേന്തെങ്കിലും ഭാരതമാതാവിനെ ആണോ?'- എന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ ദുബൈ ചോദിക്കുന്നത്.

Also Read:

വന്ദേ മാതരം ആലപിക്കുന്നതിനിടയില്‍ സോണിയാ ഗാന്ധി തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ തത്സമയം തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്കായി കസേര കൊണ്ടുവരാന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നു എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കം മാധ്യമങ്ങളോട് വിശദീകരിച്ചത്. വന്ദേമാതരത്തെ രാഹുല്‍ അടക്കം അവഹേളിച്ചുവെന്ന് കാട്ടി നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ സാധ്യതയുണ്ട്. ദേശീയഗീതത്തെ അപമാനിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വരെ ലഭിക്കാമെന്നതാണ് പുതിയ നിയമം.

Content Highlights: The BJP has released an audio clip featuring Rahul Gandhi amid a controversy involving the AICC and Vande Mataram

dot image
To advertise here,contact us
dot image