'ജനാധിപത്യവും മതേതരത്വവും മിനുക്ക് പണി മാത്രം'; ചർച്ചയായി ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീറിന്‍റെ പ്രസംഗം

ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോള്‍ മതരാഷ്ട്ര വാദം ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് ചുവടുപിടിച്ചാണ് അമീറിന്റെ പ്രസംഗം ചര്‍ച്ചയാവുന്നത്

dot image

കോഴിക്കോട്: ജനാധിപത്യവും മതേതരത്വവും അംഗീകരിക്കുന്നില്ലെന്ന ജമാഅത്തെ ഇസ്ലാമി മുന്‍ അമീറിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. അന്തരിച്ച മുന്‍ അമീര്‍ ടി കെ അബ്ദുള്ളയുടെ പ്രസംഗമാണ് ചര്‍ച്ചയാവുന്നത്. ജനാധിപത്യം, മതേതരത്വം എന്നതെല്ലാം പദം കൊണ്ടുള്ള കളിയാണെന്നും അടിസ്ഥാനപരമായോ വിശ്വാസത്തിലോ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്നും ടി കെ അബ്ദുള്ള പറയുന്നു.

'കുറച്ചൊക്കെ സൂക്ഷിച്ചാ ജമാഅത്തെ ഇസ്‌ലാമി വര്‍ത്തമാനം പറയുന്നത്. ഇവിടെ ജീവിക്കണ്ടേ. അതെല്ലാം പരിഗണിച്ച് ചിലപ്പോള്‍ ജനാധിപത്യം, മതേതരത്വം എന്നൊക്കെ പറയും. അതൊക്കെ പദംകൊണ്ടുള്ള കളിയാ. അടിസ്ഥാനപരമായോ വിശ്വാസത്തിലോ ഒരു മാറ്റവും വരുത്താന്‍ പാടില്ല. വരുത്തുകയുമില്ല. വാചകശൈലിയില്‍ ലേശം മിനുക്ക് പണി ഒപ്പിച്ചു', എന്നാണ് പ്രസംഗത്തിന്റെ ചര്‍ച്ചയാവുന്ന ഭാഗത്തിലുള്ളത്.

ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോള്‍ മതരാഷ്ട്ര വാദം ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് ചുവടുപിടിച്ചാണ് അമീറിന്റെ പ്രസംഗം ചര്‍ച്ചയാവുന്നത്. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണയറിച്ചതിന് പിന്നാലെയായിരുന്നു പരാമര്‍ശം. അതേസമയം വി ഡി സതീശന്റെ നിലപാട് തള്ളി മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Content Highlights: JAMA AT ISLAMI Leader ameer tk abdullah speech discuss in Social Media

dot image
To advertise here,contact us
dot image