
തിരുവനന്തപുരം: കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന് എതിരെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കേരളത്തിലെ ക്യാപസുകളിൽ രാഷ്ട്രീയം വളരെ കൂടുതലാണെന്നും ഇത് മാറിയാല്‍ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് യോഗത്തിലായിരുന്നു ഗവര്‍ണറുടെ വിമർശനം.
'സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയം വളരെ കൂടുതലാണ്. എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണില്‍ കൂടിയാണ് കാണുന്നത്. ഇതു മാറിയാല്‍ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകൂ. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്.' ഗവര്‍ണര്‍ വ്യക്തമാക്കി.
അതേ സമയം, കേരള സർവകലാശാലക്ക് മുൻപിൽ ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. We need chancellor, not Gandhi assasin savarkar ( ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, ഗാന്ധി ഘാതകനായ സവർക്കറെയല്ല ) എന്നെഴുതിയ ബാനർ കെട്ടിയായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് ബാനർ മാറ്റുകയും വിദ്യാർത്ഥികളെ നീക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ചെറിയ ഉന്തും തള്ളുമുണ്ടായി. പിന്നീട് അംബേദ്കറുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.
10 മണിയോടെ സെനറ്റ് യോഗത്തിന് ഗവർണർ എത്താനിരിക്കെയാണ് എസ്എഫ്ഐയുടെ 'കാലിക്കറ്റ് സർവകലാശാല' മോഡൽ പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവന് മുൻപിലും എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. ആർഎസ്എസ് നേതാക്കളായ ഹെഡ്ഗേവാറിന്റെയും ഗോൾവാൾക്കറിന്റെയും ചിത്രങ്ങൾ രാജ്ഭവനിൽ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണം. തുടർന്ന് അംബേദ്കറിന്റെയും ഗാന്ധിയുടെയും ചിത്രങ്ങൾ രാജ്ഭവനിൽ മതിലിൽ എസ്എഫ്ഐ പ്രവർത്തകർ സ്ഥാപിക്കുകയും ചെയ്തിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തിയപ്പോഴും സമാനമായ രീതിയിൽ ബാനർ കെട്ടിയും മറ്റുമാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. തുടർന്ന് ആരിഫ് മുഹമ്മദ് ഖാൻ ക്ഷുഭിതനായി ബാനർ മാറ്റാൻ നിർദേശിച്ചിരുന്നു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് കയർക്കുകയും ചെയ്തിരുന്നു.
Content Highlight-Governor Rajendra Arlekar is against campus politics in Kerala