'ചാൻസലറെ മതി, സവർക്കറെ വേണ്ട'; ഗവർണർക്കെതിരെ 'കാലിക്കറ്റ് സർവകലാശാല' മോഡൽ പ്രതിഷേധവുമായി എസ്എഫ്ഐ

We need chancellor, not Gandhi assasin savarkar ( ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, ഗാന്ധി ഘാതകനായ സവർക്കറെയല്ല ) എന്നെഴുതിയ ബാനർ കെട്ടിയായിരുന്നു പ്രതിഷേധം

dot image

തിരുവനന്തപുരം: കേരള സർവകലാശാലക്ക് മുൻപിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. We need chancellor, not Gandhi assasin savarkar ( ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, ഗാന്ധി ഘാതകനായ സവർക്കറെയല്ല ) എന്നെഴുതിയ ബാനർ കെട്ടിയായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് ബാനർ മാറ്റുകയും വിദ്യാർത്ഥികളെ നീക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ചെറിയ ഉന്തും തള്ളുമുണ്ടായി. പിന്നീട് അംബേദ്കറുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.

10 മണിയോടെ സെനറ്റ് യോഗത്തിന് ഗവർണർ എത്താനിരിക്കെയാണ് എസ്എഫ്ഐയുടെ 'കാലിക്കറ്റ് സർവകലാശാല' മോഡൽ പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവന് മുൻപിലും എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. ആർഎസ്എസ് നേതാക്കളായ ഹെഡ്ഗേവാറിന്റെയും ഗോൾവാൾക്കറിന്റെയും ചിത്രങ്ങൾ രാജ്ഭവനിൽ സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണം. തുടർന്ന് അംബേദ്കറിന്റെയും ഗാന്ധിയുടെയും ചിത്രങ്ങൾ രാജ്ഭവനിൽ മതിലിൽ എസ്എഫ്ഐ പ്രവർത്തകർ സ്ഥാപിക്കുകയും ചെയ്തിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തിയപ്പോഴും സമാനമായ രീതിയിൽ ബാനർ കെട്ടിയും മറ്റുമാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. തുടർന്ന് ആരിഫ് മുഹമ്മദ് ഖാൻ ക്ഷുഭിതനായി ബാനർ മാറ്റാൻ നിർദേശിച്ചിരുന്നു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് കയർക്കുകയും ചെയ്തിരുന്നു.

നേരത്തെ ജന്മഭൂമി ദിനപത്രത്തിലെ ലേഖകന്‍ എം സതീശനെ ഗവർണർ സെനറ്റിലേക്ക് നിർദേശിച്ചതിനെതിരെയും എസ്എഫ്ഐ രംഗത്തുവന്നിരുന്നു. നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സര്‍വ്വകലാശാല കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനം എന്നും എസ്എഫ്‌ഐ പ്രതികരിച്ചിരുന്നു.

'ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന്റെ സര്‍വ്വകലാശാലകളെ കാവിവത്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള അനധികൃത നിയമനം ഗവര്‍ണര്‍ തന്നെ നടത്തിയിട്ടുള്ളത്. ഇതിന് മുന്‍പും രാഷ്ട്രീയ ലാഭം നേടുവാനും സംഘപരിവാര്‍ താത്പര്യത്തെ സംരക്ഷിക്കുവാനും വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള മുന്‍ ചാന്‍സലരുടെ നീക്കങ്ങള്‍ കേരളീയ പൊതുസമൂഹം കണ്ടിട്ടുള്ളതാണ്. സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കുവാനും സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒളിച്ചുകടത്തുവാനുമുള്ള ആര്‍എസ്എസ് നീക്കവും ചാന്‍സലരുടെ അമിതാധികാര പ്രവണതകളും നമുക്ക് അനുഭവമുള്ളതാണ്. അതിനെതിരെയുള്ള ഉജ്ജ്വലമായ സമരപ്രക്ഷോഭങ്ങള്‍ എസ്എഫ്‌ഐ കേരളത്തിലെമ്പാടും ഏറ്റെടുത്തിട്ടുണ്ട്. സംഘപരിവാര്‍ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള നീക്കങ്ങള്‍ ഏതറ്റം വരെയും പ്രതിരോധിക്കും' എന്നും എസ്എഫ്‌ഐ അറിയിച്ചിരുന്നു.

Content Highlights: SFI Protest against governor by saying we dont want savarkar

dot image
To advertise here,contact us
dot image