
കോഴിക്കോട്: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സത്രീയുടെ മരണത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വരുന്നതിന് മുൻപ് കാട്ടാന ചവിട്ടി കൊന്നതാണെന്ന പ്രചാരണം നടന്നു. ഇതിന്റെ പേരിൽ വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനംവകുപ്പിന്റെ പേരിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖ. ഒരൽപ്പം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണം. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളിൽ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞ ദിവസമായിരുന്നു പീരുമേട് സ്വദേശി സീത കാട്ടാന ആക്രമണത്തിൽ മരിച്ചെന്ന് ഭർത്താവ് ബിനു പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നതോടെ ഭർത്താവ് ബിനു തന്നെയാണ് സീതയെ കൊലപ്പെടുത്തിയത് എന്ന വിവരം പുറത്ത് വരികയായിരുന്നു. സംഭവത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. സീതയുടെ ശരീരത്തില്‍ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകളൊന്നും കാണാത്തതിൽ പൊലീസിന് സംശയം തോന്നിയിരുന്നു.
കൊലപാതക സമയത്ത് സീതയെ ശക്തമായി അടിക്കുകയും തല രണ്ട് തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. സീതയെ പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറ് വാരിയെല്ലുകള്‍ക്ക് പരിക്കുണ്ട്. മൂന്ന് വാരിയെല്ലുകള്‍ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്. ശരീരത്തില്‍ പുറത്ത് തലയില്‍ മാത്രമേ പരിക്കുള്ളു.
രണ്ട് മക്കളും ഭാര്യയും കൂടി ഉച്ചയോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണമെന്നായിരുന്നു ബിനു പറഞ്ഞത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതിന് പിന്നാലെയാണ് കാട്ടാന ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടതെന്ന വിവരം പുറത്ത് വന്നത്. തന്റെ മുന്നില്‍ വെച്ചാണ് കാട്ടാന കൊന്നതെന്ന് ബിനു ആദ്യം പറഞ്ഞിരുന്നു. കാട്ടാന തന്നെയും ആക്രമിച്ചെന്നും വാരിയെല്ലിന് വേദനയുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ശബ്ദം കേട്ടെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടതെന്നും ബിനു പറഞ്ഞിരുന്നു.
Content Highlights:Forest Minister reacts to Sita's death in Peerumedu