
മലപ്പുറം: നിലമ്പൂരില്‍ കോൺഗ്രസ് നേതാക്കളെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിൽ എംപിയെയും പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. അഭിനയം നന്നായറിയുന്നവരും തോറ്റുപോവാറുണ്ട്, സ്ക്രിപ്റ്റ് മോശമായാൽ. രാത്രിഷോട്ടുകളിലും പെട്ടിസീനുകളിലും നിലമ്പൂരിലെ അതിഥി താരങ്ങൾ കുറെക്കൂടി സെലക്ടീവാവണമെന്നായിരുന്നു വസീഫിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി വസീഫിൻ്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞതിനെ തുടർന്ന് നേരത്തെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഉദ്യോഗസ്ഥരോട് കയർത്തിരുന്നു.
ഇന്നലെ രാത്രിയായിരുന്നു നിലമ്പൂര്‍ വടപുറത്ത് ഷാഫിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പരിശോധിച്ചത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും ഇവര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഷാഫി പറമ്പില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പെട്ടി തുറന്നു പരിശോധിക്കുകയും ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ക്കുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറയുന്നുണ്ട്. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. തങ്ങളെ സുഖിപ്പിക്കാന്‍ വരേണ്ടെന്നും അങ്ങനെ സുഖിക്കുന്ന ആളുകള്‍ അല്ല തങ്ങളെന്നും പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആക്രോശിച്ചു. ഇതിനിടെ രാഹുലിനെ പിടിച്ചുമാറ്റാന്‍ ഷാഫി ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ 'നിന്റെ സര്‍വീസിനുള്ള പാരിതോഷിതം തരാം' എന്നും ഓര്‍ത്ത് വെച്ചോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.
Content Highlights: V Vaseef Reacts Nilambur Trolly Bag Controversy