
കൊച്ചി: ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് തകരാറിലായ പോളികാര്‍ബണേറ്റ് ഷീറ്റുകള്‍ വില്‍പ്പന നടത്തിയതിന് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. ലോട്ടസ് റൂഫിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ചെന്നൈ)യും, ഡീലറായ ഉദയംപേരൂരില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ മെറ്റലോയ്ഡ്‌സ് എന്ന സ്ഥാപനവും ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു.
2016 ഫെബ്രുവരിയിലാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ശ്രീരാജ് 17,212 രൂപയ്ക്ക് സ്ഥാപനത്തില്‍ നിന്നും ഷീറ്റുകള്‍ വാങ്ങിയത്. 30,600 രൂപ അധികമായി ചെലവഴിച്ചു പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷംകൊണ്ട് തന്നെ ഷീറ്റുകള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ചോര്‍ച്ചയുണ്ടാകുകയും ചെയ്തു. ശ്രീരാജ് പരാതി നല്‍കിയിട്ടും കടയുടമ പ്രതികരിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.
'ഉപയോക്താവിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോയ സാഹചര്യമാണിതെന്നും കേവലം ഉല്‍പ്പന്നത്തിലെ ദോഷം മാത്രമല്ല, ഉപയോക്താവിന്റെ അവകാശങ്ങളുടെ ലംഘനവുമാണെന്ന്' ബെഞ്ച് നിരീക്ഷിച്ചു. ഉപയോക്താവിന് ചെലവായ തുക തിരികെ നല്‍കാനും, മാനസിക ബുദ്ധിമുട്ടിനും കോടതി ചെലവിനുമായി 15,000 രൂപയും 45 ദിവസത്തിനകം നല്‍കാനുമാണ് കോടതി വിധിച്ചത്.
Content Highlights: Roofing sheet complaint court verdict compensation Ernakulam