
ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്രൂരമർദനം. ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരനെയാണ് തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ വെച്ച് ആറ് പ്ലസ് വൺ വിദ്യർത്ഥികൾ ചേർന്ന് മർദിച്ചത്. മർദനത്തെ തുടർന്ന് കുട്ടിയുടെ പിതാവ് മാന്നാർ പൊലീസിൽ പരാതി നൽകി. അതേസമയം എട്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ കുട്ടികളെ സസ്പെൻഡ് ചെയ്തെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് തന്നെ അവരുടെ അടുത്തേക്ക് കൊണ്ട്പോയതെന്നാണ് മർദനമേറ്റ കുട്ടി പറഞ്ഞത്. ഹോസ്റ്റൽ റൂമിൽ വെച്ച് സീനിയർ വിദ്യാർത്ഥികൾ തന്നോട് ഓരോ ചോദ്യങ്ങൾ ചോദിക്കുകയും തുടർന്ന് മർദിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. ഇതിന് മുൻപും സ്കൂളിൽ റാഗിങ് നടന്നിട്ടുണ്ടെന്നും തന്റെ കൂട്ടുകാരെയും ഇത്തരത്തിൽ മർദിച്ചിട്ടുണ്ടെന്നും എട്ടാം ക്ലാസുകാരൻ വെളിപ്പെടുത്തി. പ്ലസ് വൺ വിദ്യാർത്ഥികളുടെ മർദനത്തിൽ കുട്ടി ബോധരഹിതനായെന്നും സ്കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും മർദനമേറ്റ കുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നെന്ന് പിതാവ് വ്യക്തമാക്കി.
അതേസമയം റാഗിങ് അല്ല നടന്നതെന്നും സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അതിന് ശേഷമണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയതെന്നാണ് സ്കൂൾ അധികൃതർ നൽകിയിരിക്കുന്ന വിശദീകരണം.
Content Highlights:Eighth grade student brutally beaten by Plus One students in Chennithala