
പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ സിപാസ് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തല്‍. അമ്മുവിനെ മോഷണക്കേസില്‍ കുടുക്കി കള്ളിയാക്കാന്‍ ശ്രമിച്ചുവെന്ന് സിപാസ് കണ്ടെത്തി. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് അമ്മു കടന്നു പോയതെന്നും സിപാസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
പ്രതികളില്‍ ഒരാളായ അഷിത അമ്മുവിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സിപാസ് കണ്ടെത്തി. അമ്മുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്‍ അബ്ദുല്‍ സലാം കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ അമ്മുവിന്റെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനഞ്ചിനായിരുന്നു നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകളെ ഇവര്‍ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
അമ്മുവിന്റെ അധ്യാപകനായ സജിയെ ചോദ്യം ചെയ്യണമെന്ന് അമ്മുവിന്റെ അച്ഛന്‍ പരാതി നല്‍കിയിരുന്നു. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി കൗണ്‍സിലിങ് എന്ന പേരില്‍ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അതിന് ശേഷമാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംഭവം വ്യാപക വിമര്‍ശനത്തിനിടയാക്കിയതിന് പിന്നാലെ പ്രിന്‍സിപ്പല്‍ അബ്ദല്‍ സലാമിനേയും അധ്യാപകന്‍ സജിയേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Content Highlights- cpas found nursing student ammu faces heavy mental pressure