'പന്നിക്കെണിയെ പറ്റി പരാതി നൽകിയെന്ന ആരോപണം വ്യാജം,ഒറ്റപ്പെട്ട സ്ഥലത്ത് അപകടം കണ്ടെത്തുന്നത് ദുഷ്കരം';കെഎസ്ഇബി

വനാതിർത്തിക്ക് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഉദ്യോഗസ്ഥർക്ക് ഇത് കണ്ടെത്തുന്നത് ദുഷ്കരമാണെന്നും കെഎസ്ഇബി വിശദീകരിച്ചു

dot image

മലപ്പുറം: നിലമ്പൂരിലെ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. അപകടം നടന്ന സ്ഥലത്ത് പന്നിക്കെണി വെച്ചുവെന്ന പരാതി നേരത്തെ അറിയിച്ചിരുന്നുവെന്ന വാദം കെഎസ്ഇബി തള്ളി.

ഏഴ് മാസം മുമ്പ് വൈദ്യുതി മോഷണം അറിയിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും വഴിക്കടവ് സെക്ഷൻ ഓഫീസിൽ അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു. തോട്ടിയിൽ വയർ ഘടിപ്പിച്ച് ലൈനിൽ കൊളുത്തിയാണ് വഴിക്കടവിൽ വൈദ്യുതി മോഷ്ടിച്ചത്. വനാതിർത്തിക്ക് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഉദ്യോഗസ്ഥർക്ക് ഇത് കണ്ടെത്തുന്നത് ദുഷ്കരമാണെന്നും കെഎസ്ഇബി വിശദീകരിച്ചു.

നിലമ്പൂ‍ർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന് ഇന്നലെ നാട് യാത്രാമൊഴി നൽകിയിരുന്നു. കുട്ടിക്കുന്ന് ശ്മശാനത്തിലാണ് അനന്തുവിനെ ഇന്നലെ സംസ്കരിച്ചത്. ആയിരങ്ങളാണ് അനന്തുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്. സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടർന്നായിരുന്നു സംസ്കാരം.

മുഖ്യപ്രതി വിനീഷിനെ ഇന്നലെ രാവിലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിരുന്നു. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

അതേസമയം, അനന്തുവിന്റെ മരണത്തിൽ രാഷ്ട്രീയ വാക്പോര് തെരുവിലേക്ക് നീളുകയാണ്. അനന്ദുവിന്റെ മരണത്തിൻ്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്. പഞ്ചായത്തിന്റെ അനാസ്ഥയാണ് വിദ്യാർത്ഥിയുടെ മരണത്തിന് വഴിയൊരുക്കിയത് എന്നാണ് ആരോപണം. നേരത്തെയും ഈ പ്രദേശത്ത് പന്നിക്കെണിയിൽ കുടുങ്ങി ഒരാൾക്ക് പരിക്കേറ്റെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.

Content Highlights- 'The allegation that a complaint was filed regarding a pig trap is false '; KSEB

dot image
To advertise here,contact us
dot image