കപ്പല്‍ കത്തിയമരുന്നത് രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു; രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരുവില്‍ എത്തിക്കും

കപ്പല്‍ കൂടുതല്‍ ശക്തിയായി കത്തിയമരുന്നതിനാല്‍ കോസ്റ്റ്ഗാര്‍ഡിന് സമീപത്തേയ്ക്ക് അടുക്കാന്‍ കഴിയുന്നില്ല

dot image

കോഴിക്കോട്: കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പല്‍ കത്തിയമരുന്നത് രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ആകാശത്തുനിന്ന് രാസവസ്തുക്കള്‍ ഇട്ട് തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് വെസലുകള്‍ സ്ഥലത്തുണ്ട്. കപ്പല്‍ കൂടുതല്‍ ശക്തിയായി കത്തിയമരുന്നതിനാല്‍ കോസ്റ്റ്ഗാര്‍ഡിന് സമീപത്തേയ്ക്ക് അടുക്കാന്‍ കഴിയുന്നില്ല. സ്‌ഫോടനത്തിനും കൂടുതല്‍ കണ്ടെയ്‌നറുകള്‍ വീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ വളരെ ശ്രദ്ധാപൂര്‍വമാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഷയത്തെ കൈകാര്യം ചെയ്യുന്നത്.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ പതിനെട്ട് ജീവനക്കാരെ മംഗളൂരുവില്‍ എത്തിക്കും. ജീവനക്കാരുമായി നാവികസേന കപ്പലായ ഐഎന്‍എസ് സൂറത്ത് മംഗളൂരുവിലേക്ക് തിരിച്ചു. രാത്രി പത്തുമണിയോടെ ജീവനക്കാരുമായുള്ള കപ്പല്‍ മംഗലാപുരം തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗളൂരുവില്‍ എത്തിയ ശേഷം ജീവനക്കാര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കും. അതിന് ശേഷമായിരിക്കും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക. തുടര്‍ന്ന് ജീവനക്കാരെ കപ്പല്‍ കമ്പനിയുടെ പ്രതിനിധികള്‍ക്ക് തന്നെയാകും കൈമാറുക.

ഇന്ന് ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത്. സിംഗപ്പൂർ ആസ്ഥാനമായുള്ള വാൻ ഹായ് 503 എന്ന കപ്പലായിരുന്നു അപകടത്തിൽപ്പെട്ടത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം നടന്നത്. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. തീപടര്‍ന്ന ഉടന്‍ കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേര്‍ കടലിലേയ്ക്ക് ചാടുകയായിരുന്നു.

കപ്പലില്‍ അതീവ അപകടകരമായ വസ്തുക്കള്‍ ഉള്ളതായാണ് വിവരം. തീപിടിക്കാവുന്ന ഖര-ദ്രാവക പദാര്‍ത്ഥങ്ങളാണ് അതില്‍ ഒന്ന്. റെസിന്‍ സൊല്യൂഷന്‍, പെയിന്റ്, ടര്‍പ്പെന്റൈന്‍ ഉള്‍പ്പടെയുള്ളവയാണ് അതില്‍പ്പെടുന്നത്. ചെറിയ തീപ്പൊരിയോ സ്റ്റാറ്റിക് ചാര്‍ജ്ജോ പോലും അപകട സാധ്യതയുണ്ടാക്കും. 32 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുണ്ടായാലും അപകട സാധ്യതയേറെയാണ്. ഡൈമീതെല്‍ സള്‍ഫേറ്റ്, ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്, ഡൈക്ലോറോ മീതൈല്‍ തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളും കണ്ടെയ്‌നറില്‍ ഉണ്ട്. ഇത്തരം പദാര്‍ത്ഥങ്ങള്‍ ശ്വസിച്ചാല്‍ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. അപസ്മാരമുണ്ടാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം. ഇതിള്‍ ഉള്‍പ്പെടുന്നത് ക്ലാസ് 6.1 വിഭാഗത്തിലുള്ള വിഷവസ്തുക്കളാണ്. പല രാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കളാണിവ.

പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന പദാര്‍ത്ഥങ്ങളായ ട്രൈക്ലോറോ ബെന്‍സീന്‍, സിങ്ക് ഓക്സൈഡ്, ഫോസ്ഫേറ്റ് ചെയ്ത എസ്റ്ററുകള്‍ തുടങ്ങിയവയും കപ്പലില്‍ ഉണ്ട്. ഇത് സമുദ്ര സമ്പത്തിനെ ദോഷകരമായി ബാധിക്കും. ചെറിയ ചോര്‍ച്ച പോലും സമുദ്രത്തില്‍ വലിയ ആഘാതമുണ്ടാക്കും. മത്സ്യ സമ്പത്തിനെ ഉള്‍പ്പടെ ഇത് ദോഷകരമായി ബാധിക്കും. അന്തരീക്ഷത്തില്‍ ജ്വലിക്കുന്ന പദാര്‍ത്ഥമായ ഓര്‍ഗണോ മെറ്റാലിക് പൈറോഫോറിക്സും കപ്പലില്‍ ഉണ്ട്. ഇത് കടല്‍ ജലവുമായി ചേര്‍ന്നാല്‍ സ്ഫോടനംവരെ സംഭവിക്കാം. പൊള്ളല്‍ സാധ്യത വര്‍ധിപ്പിക്കുന്ന മലീക് ആന്‍ഹൈഡ്രൈഡ്, ഫോസ്ഫോറിക് ആസിഡ്, മെതാക്രൈലിക് ആസിഡ്, പോളിമൈന്‍സ് എന്നിവയും കപ്പലില്‍ ഉള്ളതായാണ് വിവരം. ഇതില്‍ സ്പര്‍ശിച്ചാല്‍ പൊള്ളലേല്‍ക്കാം. ചോര്‍ച്ചയുണ്ടെങ്കില്‍ കപ്പലിനെ വരെ ദുര്‍ബ്ബലമാക്കാന്‍ ഇതിന് തീവ്രശേഷിയുണ്ട്. ചൂടേറ്റാല്‍ അപകട സാധ്യതയുള്ള ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസും കപ്പലില്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights- Staffs who escaped from wan hai 503 ship will arrive Mangaluru today at 10.pm

dot image
To advertise here,contact us
dot image