വഴിക്കടവിലെ വിദ്യാര്‍ത്ഥിയുടെ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കേസിലെ ഗൂഢാലോചന ആരോപണം ഉള്‍പ്പെടെ അന്വേഷിക്കും

dot image

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പതിനഞ്ച് വയസ്സുകാരന്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉള്‍പ്പെടെ അന്വേഷിക്കും.

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തില്‍ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അനന്തു എന്ന വിദ്യാര്‍ത്ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്ന. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഇവരുടെ ബന്ധുക്കള്‍ അറിയിക്കുന്നത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയ അനന്തുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.

Content Highlights: Vazhikkadavu student death enquiry to districts crime Branch

dot image
To advertise here,contact us
dot image