
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ കുടുംബം. മുന്‍ ജീവനക്കാരുടെ ഒരു വീഡിയോ പുറത്തുവിട്ടാണ് മുന്‍ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് കൃഷ്ണകുമാറിന്റെ കുടുംബം സ്ഥാപിക്കുന്നത്. വീഡിയോയില്‍ മുന്‍ ജീവനക്കാര്‍ക്കൊപ്പം നടി അഹാന, ദിയ, ദിയയുടെ ഭര്‍ത്താവ് അശ്വിന്‍, കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു, മറ്റ് മക്കളായ ഇഷാനി, ഹന്‍സിക എന്നിവരേയും കാണം. അഹാനയും സിന്ധുവും ദിയയുമാണ് മുന്‍ ജീവനക്കാരോട് സംസാരിക്കുന്നത്.
കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആരാണ് ആദ്യം തട്ടിപ്പ് തുടങ്ങിയതെന്നും എത്ര രൂപ തട്ടിയെന്നും അഹാന ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഇത് ക്ലീന്‍ ആയി ഡീല്‍ ചെയ്യാമെന്നും അല്ലാത്ത പക്ഷം പൊലീസായിരിക്കും തന്റെ സ്ഥാനത്ത് ഇവരെ ചോദ്യം ചെയ്യുന്നതെന്നും അഹാന പറയുന്നു. എത്ര നാള്‍ മുന്‍പാണ് ആദ്യം പണം തട്ടിയതെന്ന് അഹാന ചോദിക്കുമ്പോള്‍ ഓഗസ്റ്റ് മുതലെന്ന് ജീവനക്കാരില്‍ ഒരാള്‍ മറുപടി പറയുന്നുണ്ട്. കുറ്റബോധം തോന്നിയോ എന്ന ചോദ്യത്തിന് മൂന്ന് പേരും തലയാട്ടി സമ്മതിക്കുന്നുണ്ട്.
നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരെ ദിയ നടത്തിയിരുന്ന സ്ഥാനത്തിലെ മുന്‍ ജീവനക്കാർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കുന്നതിനായി വിളിച്ചുവരുത്തുകയും മറ്റൊരിടത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി എന്നുമായിരുന്നു ജീവനക്കാര്‍ പൊലീസിന് നല്‍കിയ പരാതില്‍ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണകുമാറിനും ദിയയ്ക്കും കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ് കുമാറിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പരാതിക്കാര്‍ കൃഷ്ണകുമാറും കുടുംബവും ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നായിരുന്നു ആരോപിച്ചത്.
Content Highlights- Bjp leader Krishnakumars family alleges ex employee made mistake