'കോൺഗ്രസ് അലമ്പായില്ലേ, ലീഗിന്റെ ഔദാര്യത്തിൽ കഴിയുന്ന പാർട്ടിയായി അവർ മാറി'; ഇ പി ജയരാജൻ

സ്വരാജ് ഉത്തമനായ സ്ഥാനാർത്ഥിയാണെന്നും ഏത് പ്രശ്നത്തിലും ഇടപെടാൻ പ്രാപ്തനായിട്ടുള്ള ആളാണെന്നും ഇ പി ജയരാജൻ

dot image

ന്യൂ ഡൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഡിഎഫിനെയും പി വി അൻവറിനെയും രൂക്ഷമായി വിമർശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കോൺഗ്രസ് ആകെ ചിതറിക്കിടക്കുകയാണെന്നും ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്മിൽതല്ലുന്ന പാർട്ടിയായി മാറിയ അവർക്ക് എന്ത് ലക്ഷ്യമാണ് ഉള്ളതെന്നും ഇ പി ജയരാജൻ ചോദിച്ചു. ലീഗിനും കോൺഗ്രസിനും പരസ്പര വിശ്വാസമില്ലാതെയായെന്നും ലീഗിന്റെ ഔദാര്യത്തിൽ കഴിയുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ഇ പി ജയരാജൻ വിമർശിച്ചു.

വ്യക്തമായ ഒരു കാഴ്ചപ്പാടില്ലാത്ത കാരണമാണ് അവർ ഇപ്പോഴും അൻവറിന്റെ പിന്നാലെ നടക്കുന്നത്. അൻവറിനെ തള്ളിപ്പറയുമ്പോൾ തന്നെ രാത്രി തലയിൽ മുണ്ടിട്ട് കാണാൻ ചെല്ലുകയാണ് കോൺഗ്രസ് എന്നും ജയരാജൻ വിമർശിച്ചു.പി വി അൻവറിന്റെ വാക്കുകൾക്ക് ഒരു വില പോലും കല്പിക്കേണ്ട. അൻവർ വാക്കുകൾ മാറ്റിപ്പറയുകയാണ്. മണ്ഡലത്തിൽ അൻവറിന് ഒരു സാധ്യതയും സ്വാധീനവും ഇല്ല, കാഴ്ചപ്പാടും ഇല്ല. എൽഡിഎഫിന്റെ വോട്ട് പാർട്ടിക്ക് തന്നെ ലഭിക്കുമെന്നും വ്യത്യസ്ത പാർട്ടികൾക്ക് പിന്നിൽ അണിനിരന്നിരുന്ന ജനങ്ങളും പാർട്ടിക്ക് വോട്ട് ചെയ്യമെന്നും ഇ പി വ്യക്തമാക്കി.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവർ ഉയർത്തുന്ന ആരോപണങ്ങൾക്കും ഇ പി ജയരാജൻ മറുപടി നൽകി. ഓൺലൈൻ മാധ്യമങ്ങൾ വന്നതോട് കൂടി എന്തും വിളിച്ചുപറയാമെന്ന സ്ഥിതിയായി. രാഷ്ട്രീയ വിരോധം ഉണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് തീർക്കേണ്ടത്. വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെയായിരുന്നു ആദ്യം ആക്രമണമെന്നും ഇപ്പോൾ അത് റിയാസിനെ നേരെയായെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

സ്വരാജ് ഉത്തമനായ സ്ഥാനാർത്ഥിയാണെന്നും ഏത് പ്രശ്നത്തിലും ഇടപെടാൻ പ്രാപ്തനായിട്ടുള്ള ആളാണെന്നും ഇ പി ജയരാജൻ പറഞ്ഞു. പിണറായിസം എന്നാൽ കമ്മ്യൂണിസം തന്നെയാണെന്നും, ഓരോ ഇടതുപക്ഷ പ്രവർത്തകനും അവരുടെ രാഷ്ട്രീയ ഇസം നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുസമൂഹമാകെ തുടർഭരണം ആഗ്രഹിക്കുകയാണെന്നും മൂന്നാം എൽഡിഎഫ് സർക്കാരിലൂടെ മാത്രമേ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകൂ എന്നും ജയരാജൻ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്നും നിലമ്പൂർ മുൻ എംഎൽഎയും ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ രംഗത്തെത്തി. റെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും അൻവർ വിമർശിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ‌ എടുത്ത് പറഞ്ഞു. ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അൻവർ ഓർമ്മിപ്പിച്ചു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാ​ഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നും അൻവർ അരോപിച്ചു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ ഭരണം പിടിച്ചവർ‌ എൻആർസി, സിഎഎ വിഷയത്തിൽ കേരളത്തെ വഞ്ചിച്ചുവെന്നും അൻവർ കുറ്റപ്പെടുത്തി. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാണിച്ചു. മുനമ്പം വിഷയത്തിൽ അവിടെയുള്ള മനുഷ്യരെ വഞ്ചിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.

ശബരിമല വിഷയവും അൻവർ വീണ്ടും ഉയർത്തി. ഹൈന്ദവ സമുദായത്തെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച പി വി അൻവർ മത വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെടുന്നത് എന്തിനാണെന്നും ചോദിച്ചു. അതിൻ്റെ ഏറ്റവും വലിയ പ്രചാരകനാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെന്നും അൻവർ പറഞ്ഞു. 25ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ നിയമന നിരോധനമാണെന്ന് ആരോപിച്ച അൻവർ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.

Content Highlights: EP Jayarajan against congress, PV Anvar and Muslim league on behalf of Nilambur By Election

dot image
To advertise here,contact us
dot image