'അന്‍വര്‍ മത്സരത്തില്‍ നിന്ന് പിന്മാറണം, എസ്ഡിപിഐയെ പിന്തുണക്കണം'; സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്

പി വി അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്

dot image

മലപ്പുറം: നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ തങ്ങളെ പിന്തുണക്കണമെന്ന് എസ്ഡിപിഐ. അന്‍വര്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി എസ്ഡിപിഐയെ പിന്തുണക്കണമെന്നാണ് എസ്ഡിപിഐയുടെ ആവശ്യം. പി വി അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.

'ആഭ്യന്തര വകുപ്പ് ആര്‍എസ്എസ്‌വല്‍കരിക്കപ്പെട്ടു എന്ന് എസ്ഡിപിഐ മുന്നേ പറഞ്ഞതാണ്. കേരളത്തില്‍ എസ്ഡിപിഐ അല്ലാത്ത നിരവധി ആളുകളെ ഇപ്പോള്‍ സുടാപ്പി എന്ന് വിളിക്കുന്നുണ്ട്. എസ്ഡിപിഐ ആര്‍ക്കും വോട്ട് കൊടുക്കില്ല. എസ്ഡിപിഐ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല. നിലമ്പൂരില്‍ മത്സരിക്കുക തന്നെ ചെയ്യും', അദ്ദേഹം പറഞ്ഞു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന പാര്‍ട്ടിയായതിനാലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ കഴിയുക.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പ്രകടനമായി നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്.

Content Highlights: SDPI says P V Anvar must be supported therm in Nilambur By Election

dot image
To advertise here,contact us
dot image