നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാൻ; വിജയം വമ്പൻ ഭൂരിപക്ഷത്തിൽ: പി കെ കുഞ്ഞാലിക്കുട്ടി

'വോട്ടെണ്ണി തീരുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഈ സദസ് കണ്ടാൽ മനസിലാകും'

dot image

മലപ്പുറം: കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണി തീരുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഈ സദസ്സ് കണ്ടാൽ മനസിലാകും. നമുക്കതിൽ സംശയം ഇല്ല, വാർത്താ മാധ്യമങ്ങൾക്കാണ് വല്യ സംശയമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ മത്സരിക്കുന്ന സ്വതന്ത്രനോ ബിജെപിക്കോ അത് കഴിയില്ല. യുഡിഎഫിന് മാത്രമേ അത് കഴിയൂ. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. മലപ്പുറത്തെ വികസനം മുഴുവൻ നടന്നത് യുഡിഎഫിന്റെ കാലത്താണ്. സെമിഫൈനൽ വിജയിച്ചാൽ മാത്രമേ ഫൈനൽ ജയിക്കൂ. നിലമ്പൂരിൽ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പാലക്കാട് ബിജെപി ജയിക്കും എന്നാണ് പറഞ്ഞത്. പാലക്കാടും തൃക്കാക്കരയിലും പുതുപ്പള്ളിയിലും ബഹളം ഉണ്ടായിരുന്നു. റിസൾട്ട് വന്നപ്പോൾ എന്താണ് ഉണ്ടായത് എന്ന് പറയേണ്ടതില്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകിക്കൊണ്ടായിരുന്നു കെ സി വേണുഗോപാലിന്റെ പ്രസംഗം. ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാരിനെ വെറുത്തതിന്റെ പരിണിത ഫലമാണ് ഈ തിരഞ്ഞെടുപ്പെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് പിണറായി വിജയൻ. ഹിന്ദുവിന് നല്‍കിയ അഭിമുഖം നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ ജില്ലയിലും സ്വര്‍ണ്ണം പിടികൂടാറുണ്ട്. മറ്റ് ജില്ലകളെ കുറിച്ച് ഒന്നും പറയാതെ മലപ്പുറത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് മുഖ്യമന്ത്രി. പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് നമ്മള്‍ കണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെങ്കിലും അത് മാത്രമാണോ പാണക്കാട് കുടുംബം', കെ സി വേണുഗോപാല്‍ പറഞ്ഞു.

തൃശ്ശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതാണ് പിണറായിയുടെ രണ്ടാമത്തെ ചതി. കേരളത്തില്‍ നിന്ന് ബിജെപിക്ക് പാര്‍ലമെന്റില്‍ ഒരു അംഗത്തെ ഉണ്ടാക്കി കൊടുത്തെന്നും അതിന് വേണ്ടി തൃശ്ശൂര്‍ പൂരം കലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരെ അധിക്ഷേപിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ദേശീയ പാതയുടെ തകര്‍ച്ചയെ കുറിച്ചും അദ്ദേഹം പറഞ്ഞു. 'ഇന്നലെ മലപ്പുറത്ത് വന്നിട്ടും മുഖ്യമന്ത്രി കൂരിയാട് സന്ദര്‍ശിച്ചില്ല. ദേശീയ പാത അപകടം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ദേശീയ പാത നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നത്. ദേശീയ പാത തന്റെ ക്രെഡിറ്റ് ആണെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. ഈ തകര്‍ച്ച ആരുടെ അക്കൗണ്ടില്‍ ആണ്', കെ സി വേണുഗോപാല്‍ പറഞ്ഞു.

ദേശീയപാത അതോറിറ്റി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ലെന്നും എല്ലാം ശരിയായിക്കോളും എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പറഞ്ഞിട്ടാണ് പരിശോധന നടക്കുന്നത്. പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. 'കേരളം അപമാനം കൊണ്ട് തലകുനിച്ചു. അറേബ്യന്‍ സുഗന്ധദ്രവ്യങ്ങള്‍ എല്ലാം കൊണ്ടുവന്നാലും പിണറായിയുടെ കൈയിലെ പാപക്കറ കഴുകി കളയാന്‍ കഴിയില്ല. കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെ കബളിപ്പിക്കപ്പെടില്ല', കെ സി വേണുഗോപാല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാക്കി പെന്‍ഷനെ മാറ്റുകയാണ് സര്‍ക്കാരെന്നും സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ഒരു കപ്പല്‍ മുങ്ങിയെന്നും മഹാരാഷ്ട്രയില്‍ കപ്പല്‍ മുങ്ങിയപ്പോള്‍ കമ്പനിക്കെതിരെ കേസ് എടുത്തെന്നും അദ്ദേഹം പറഞ്ഞു. ഭീമമായ തുക നഷ്ടപരിഹാരമായി ഇരകള്‍ക്ക് വാങ്ങി നല്‍കി. വന്യമൃഗങ്ങള്‍ക്ക് മുന്നിലേക്ക് സാധാരണക്കാരെ തള്ളിയിടുന്നെന്നും നിലമ്പൂരില്‍ മാത്രം എത്ര സംഭവങ്ങള്‍ ഉണ്ടായി, വന്യ മൃഗ ആക്രമണം തടയാന്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് കേട്ടപ്പോള്‍ തൃശൂരിന്റെ ബാക്കിയാണോ എന്ന് സംശയിച്ചെന്നും ഇപ്പോള്‍ ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് പക്ഷെ നടക്കാന്‍ പോകുന്നില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

കണ്‍വെന്‍ഷനില്‍ കെ സി വേണുഗോപാലിന്റെ പ്രസംഗത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പ്രവര്‍ത്തകര്‍ തോളിലേറ്റി വേദിയിലെത്തിച്ചു.

Content Highlights: p k kunhalikutty says the contest in Nilambur is between UDF and LDF

dot image
To advertise here,contact us
dot image