അന്‍വര്‍ പറയുന്നതില്‍ എന്ത് കാര്യം?, ടി പി കൊലചെയ്യപ്പെട്ടതില്‍ സിപിഐഎമ്മിന് ബന്ധമില്ല; ടി പി രാമകൃഷ്ണന്‍

'അന്‍വറിനെ എല്‍ഡിഎഫ് പുറത്താക്കിയതല്ല'

dot image

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ഗതി തനിക്ക് വരുമെന്ന് പി വി അന്‍വര്‍ പറയുന്നതില്‍ എന്ത് കാര്യമെന്ന് ചോദിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ടി പി കൊല്ലപ്പെട്ടതില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പി വി അന്‍വറിനെ വഞ്ചിച്ചു. യുഡിഎഫ് പറഞ്ഞു പറ്റിച്ചു. അന്‍വറിനെ എല്‍ഡിഎഫ് പുറത്താക്കിയതല്ല. അന്‍വര്‍ മുന്നണി വിട്ടുപോയതില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്തമില്ല. ഇനി തിരികെ വരണം എന്ന് ആഗ്രഹിച്ചാലും നടക്കില്ലെന്നും അന്‍വര്‍ അടഞ്ഞ അദ്ധ്യായമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന് വന്ന ഗതി തനിക്ക് വരുമെന്ന് അന്‍വര്‍ പറയുന്നതില്‍ എന്ത് കാര്യം. ടി പി കൊലചെയ്യപ്പെട്ടതില്‍ സിപിഐഎമ്മിന് ബന്ധമില്ല. അതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയുമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. പിവി അന്‍വറിനെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.


നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചു. പൊതു പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ ക്ലീന്‍ ഇമേജുള്ളയാളാണ് സ്വാരാജ്. ആരുടെ മുന്നിലും തലയുയര്‍ത്തി അഭിമാനത്തോടെ വോട്ട് ചോദിക്കാന്‍ സ്വരാജിനാവും. കറകളഞ്ഞ വ്യക്തിത്വം നിലനിര്‍ത്താന്‍ സ്വരാജിനായിട്ടുണ്ട്. സ്വരാജിന്റെ നല്ല തുടക്കമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പര്യടനം നടത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത ഒരു വലിയ വിഭാഗം പിന്തുണയുമായി എത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

dot image
To advertise here,contact us
dot image