ട്രാക്ക് ശരിയല്ല, അതിവൈകാരികമായാണ് പ്രതികരിക്കുന്നത് എന്നാണ് അന്‍വറിനോട് പറഞ്ഞത്: രാഹുല്‍ മാങ്കൂട്ടത്തിൽ

കാലുപിടിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. അന്‍വറിന്റെ വീട്ടില്‍ മുന്‍പ് പോയതിന്റെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കള്‍ പറയുന്നതാണ് ഇതൊക്കെ

dot image

തിരുവനന്തപുരം: പി വി അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച്ച വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിയോ മുന്നണിയോ ഒരു ദൗത്യവും തന്നെ ഏല്‍പ്പിച്ചിട്ടില്ലെന്നും പാര്‍ട്ടി ചുമതല നല്‍കേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതല്‍ പി വി അന്‍വറുമായി പരിചയമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് താന്‍ അന്‍വറിനോട് പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പാര്‍ട്ടി ചുമതല നല്‍കേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല ഞാന്‍. മുന്നണിയോ പാര്‍ട്ടിയോ അങ്ങനെ ചുമതലപ്പെടുത്തണമെങ്കില്‍ സീനിയറായ എത്രയോ നേതാക്കളുണ്ട്. ഞാന്‍ വളരെ ജൂനിയറായിട്ടുളള എംഎല്‍എയാണ്. യുവജനസംഘടനാ പ്രവര്‍ത്തകന്‍ മാത്രമാണ്. അതിന് പാര്‍ട്ടി എന്നെയല്ല ചുമതപ്പെടുത്തുക. പാര്‍ട്ടിയോ മുന്നണിയോ ദൗത്യം ഏല്‍പ്പിച്ചയാളല്ല ഞാന്‍. നിലമ്പൂരില്‍ യുഡിഎഫ് തന്നെ ജയിക്കും. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതല്‍ പി വി അന്‍വറുമായി പരിചയമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് ഞാന്‍ അന്‍വറിനോട് പറഞ്ഞത്'- രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിന്റെ കാലുപിടിക്കുകയാണ് എന്ന എം സ്വരാജിന്റെ പരിഹാസത്തിലും രാഹുല്‍ പ്രതികരിച്ചു. 'കാലുപിടിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. അന്‍വറിന്റെ വീട്ടില്‍ മുന്‍പ് പോയതിന്റെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കള്‍ പറയുന്നതാണ് ഇതൊക്കെ. അന്‍വറിന്റെ വീട്ടില്‍ പോകുന്നവരൊക്കെ കാലുപിടിക്കാനാണോ പോകുന്നത്? അതാണോ സിപിഎമ്മുകാരുടെ ശീലം? പിവി അന്‍വറിന്റെ വീട്ടില്‍ പോയി ഞാന്‍ സംസാരിച്ചതെന്താണ് എന്ന് സ്വരാജ് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും ശീലം പിവി അന്‍വറിന്റെ വീട്ടില്‍ പോയാലുടന്‍ കാലുപിടിക്കുന്നതാണോ? എനിക്കറിയില്ല. ഞങ്ങള്‍ ഏതെങ്കിലും വീടുകളില്‍ പോകുന്നത് സംസാരിക്കാനാണ്'-രാഹുല്‍ പറഞ്ഞു.

Content Highlights: Rahul mamkoottathil explanation on meeting pv anwar

dot image
To advertise here,contact us
dot image