
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍- പി വി അന്‍വര്‍ കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എന്തെങ്കിലും ദൗത്യം നിര്‍വഹിക്കാനല്ല രാഹുല്‍ അന്‍വറിന്റെ വീട്ടിലേക്ക് പോയതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരന് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പാര്‍ട്ടി പറഞ്ഞിട്ടല്ല പോയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ കൂടിക്കാഴ്ച്ചയായിരുന്നു. അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. ഏതെങ്കിലും ദൗത്യത്തിന് പോയതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. അത് വിവാദമാക്കേണ്ട കാര്യമില്ല. മാത്രമല്ല, അഞ്ചാം തിയതി വരെ സമയമുണ്ടല്ലോ അന്‍വറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാന്‍ ധാരാളം സമയമുണ്ട് അക്കാര്യം വ്യക്തിപരമായി സംസാരിക്കാന്‍ വേണ്ടി മാത്രമാണ് രാഹുല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. അതൊരു തെറ്റായിട്ട് ഞാന്‍ കാണുന്നില്ല'- കെ മുരളീധരന് പറഞ്ഞു.
'അന്‍വര്‍ പിണറായിസത്തിനെതിരെ പോരാടുന്നയാളാണ്. ആ നിലയ്ക്ക് യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് വ്യക്തിപരമായി രാഹുല്‍ അന്‍വറിനോട് പോയി പറഞ്ഞു. അത്രയേ ഉണ്ടായിട്ടുളളു. രണ്ട് കൂട്ടരുടെയും ആശയങ്ങള്‍ ഒന്നാണല്ലോ. അങ്ങനെയുളളവര്‍ പരസ്പരം മത്സരിക്കരുത് എന്നുളള വ്യക്തിപരമായ ആഗ്രഹം മാത്രമാണ് രാഹുല്‍ പ്രകടിപ്പിച്ചത്. അതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. മത്സരിക്കരുത്, സഹകരിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞുകാണും. അത് വ്യക്തിപരമായ കാര്യം മാത്രമാണ്. ഒരു സുഹൃത്തിനെ കണ്ടു എന്ന നിലയ്ക്ക് മാത്രം ആ കൂടിക്കാഴ്ച്ചയെ കണ്ടാല്‍ മതി'- മുരളീധരന്‍ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ഷണിച്ചതുകൊണ്ടാണോ സിപിഎം സ്വരാജിനെ നിലമ്പൂര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്? അങ്ങനെയാണെങ്കില്‍ സ്വരാജിനെ പിന്‍വലിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടാല്‍ അവര്‍ അത് ചെയ്യുമോ എന്നും മുരളീധരന്‍ ചോദിച്ചു. സ്വരാജിനെ അവര്‍ നേരത്തെ തീരുമാനിച്ചതാണ്. അവര് ഒരുപാട് സ്വതന്ത്രന്മാരെ അന്വേഷിച്ചു. ആരെയും കിട്ടിയില്ല. ഇതോടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ സെക്രട്ടറിയേറ്റ് അംഗത്തെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന്റെ അന്നും അവര്‍ സ്വതന്ത്രരെ നോക്കി. ആരെയും കിട്ടാതെ വന്നപ്പോള്‍ സ്വരാജിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു.- മുരളീധരന്‍ പറഞ്ഞു.
സ്വരാജ് വന്നപ്പോള്‍ ആരും ഭയന്നിട്ടിട്ടില്ലെന്നും അദ്ദേഹം ജയിച്ചിട്ടുമുണ്ട്. തോറ്റിട്ടുമുണ്ട്. അതൊക്കെ രാഷ്ട്രീയത്തില്‍ പതിവാണെന്നും കെ മുരളീധരൻ പറഞ്ഞു. സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫിന് അനുകൂല ട്രെന്‍ഡ് ഉണ്ടായിരുന്ന കാലത്ത് തോറ്റ ആളാണ് സ്വരാജെന്നും അങ്ങനൊരാള്‍ നിലമ്പൂര്‍ വരുമ്പോള്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: K muraleedharan about pv anwar rahul mamkoottathil meeting