
തിരുവനന്തപുരം: പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള രാഹുല്‍ മാങ്കൂട്ടത്തിന്റെ നീക്കത്തിൽ പരിഹസിച്ച് എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. 'വെല്ലുവിളിയാണ് സാറെ ഇവന്റെ മെയിൻ എന്നായിരുന്നു ആര്‍ഷോയുടെ പ്രതികരണം'. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോട്ടോ സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ആര്‍ഷോ പ്രതികരിച്ചത്. നേരത്തെ രാഹുലിനെയും കോൺഗ്രസിനെയും പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്തെത്തിയിരുന്നു.
ഇന്നലെ പണം ഇല്ലെന്നൊരാൾ പറഞ്ഞു. പാന്റിട്ട് ഒരാൾ ഓടിയെത്തി. വി ഡി സതീശന്റെ ഏജന്റ് ആയി മാപ്പ് അങ്ങോട്ട് കൊടുത്ത് അയച്ചതാവാനും സാധ്യത ഉണ്ട്. ഗതികേടോ നിന്റെ പേരോ യുഡിഫ് എന്നായിരുന്നു വസീഫിന്റെ പ്രതികരണം. പകല്‍ വെല്ലുവിളി പരിഹാസം.രാത്രി വേഷം മാറല്‍ കാല് പിടിത്തം. #സതീശനിസം എന്ന് വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
പിണറായി സർക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അൻവർ രംഗത്ത് വരുന്നത് ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നത്. അൻവർ മത്സരിക്കുമെന്ന് ഇന്നലെ വൈകുന്നേരം സൂചന നൽകിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാത്രി വീട്ടിലെത്തി അൻവറുമായി ചർച്ച നടത്തിയിരുന്നു. രാത്രി പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നീക്കം ഫലം കണ്ടിരുന്നില്ല.
രാഹുലിന്റെ അനുനയ നീക്കത്തിന്റെ വാർത്തകൾക്ക് പിന്നാലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.
തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി പി വി അൻവർ മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ ചുവടുറപ്പിക്കാൻ നേരത്തെയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർത്തിയ അൻവർ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: PM Arsho Mocks Rahul Mamkootathil