
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തെന്ന പേരിലേക്കെത്തവെ അതൃപ്തിയുമായി മുൻ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. മകൾ നന്ദന പ്രകാശിന്റെ വി വി പ്രകാശിനെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റാണ് അതൃപ്തിയെന്ന സൂചനകൾ നൽകുന്നത്.
'അച്ഛന്റെ ഓർമ്മകൾക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാൾ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സിൽ ജീവിക്കുന്ന അച്ചന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ച പിടിച്ച ഓർമ്മകൾ ഓരോ നിലമ്പൂർക്കാരുടേയും മനസിൽ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടർന്നുകൊണ്ടിരിക്കും. ആ ഓർമ്മകൾ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാൻ' എന്നാണ് നന്ദന പ്രകാശിന്റെ പോസ്റ്റ്.
2021ൽ പി വി അൻവറിനെതിരെ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് വി വി പ്രകാശ് ആയിരുന്നു. എന്നാൽ ഫലം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുൻപ് അദ്ദേഹം മരണപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണകാരണം. നിലമ്പൂർ മണ്ഡലം പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. നേരിയ വോട്ടുകൾക്കായിരുന്നു അന്ന് പ്രകാശ് പി വി അൻവറിനോട് പരാജയപ്പെട്ടത്.
വി വി പ്രകാശ് 2021ൽ മത്സരിക്കാൻ തീരുമാനിച്ച സമയത്ത് ആര്യാടൻ ഷൗക്കത്തിനെയും സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. പിന്നീട് ആര്യാടൻ ഷൗക്കത്തിനെ ഡിസിസി അധ്യക്ഷനായി നിയമിച്ച ശേഷമാണ് പ്രകാശ് മത്സരിച്ചത്. കുടുംബത്തിന് ഇതിൽ അതൃപ്തിയുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും യുഡിഎഫ് ആര്യാടൻ ഷൗക്കത്തിലേക്കെത്തുമ്പോൾ ആ അതൃപ്തിയാണ് കുടുംബം പ്രകടിപ്പിക്കുന്നതെന്നാണ് സൂചന.
Content Highlights: VV Prakash family unhappy with Aryadan Shoukath at Nilambur By Election