'ഇടതുപക്ഷ സർക്കാരിൻ്റെ 'വാട്ടര്‍ ലൂ മൊമന്റ്' നിലമ്പൂരിൽ നിന്ന് ആരംഭിക്കും; അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്'

ദേശീയപാതാ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ എടുത്തെന്നും എന്നാല്‍ എന്തുകൊണ്ട് ഇപ്പോള്‍ ക്രെഡിറ്റ് പിന്‍വലിക്കുന്നുവെന്നും കെ സി വേണുഗോപാല്‍

dot image

ന്യൂഡല്‍ഹി: ജാതി-മതം നോക്കിയല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാനത്ത് നിന്ന് പേര് വന്നാല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'എഴുതി വെച്ചോ ഇടതുപക്ഷ സര്‍ക്കാരിന്റെ 'വാട്ടര്‍ ലൂ മൊമന്റ്' നിലമ്പൂരില്‍ നിന്ന് ആരംഭിക്കും. യുഡിഎഫ് മികച്ച വിജയം നേടും. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല. സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിക്കും. പാര്‍ട്ടിക്ക് ഒരു സംവിധാനം ഉണ്ട്. ആ തലത്തില്‍ ആശയവിനിമയം നടക്കും. യുഡിഎഫിന് പിന്തുണ എന്ന പി വി അന്‍വറിന്റെ വാക്കുകള്‍ മുഖവിലക്ക് എടുക്കുന്നു', കെ സി വേണുഗോപാല്‍ പറഞ്ഞു.

ദേശീയപാതയിലെ തകര്‍ച്ചയിലെ ഒന്നാം പ്രതി ദേശീയ ഹൈവേ അതോറിറ്റിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ചേരുന്ന പബ്ലിക് അക്കൗണ്ട് കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

'ദേശീയപാതയ്ക്ക് ഉണ്ടായ തകര്‍ച്ച കേരളത്തിന് അപമാനകരം. റോഡ് ഉയര്‍ത്തി കെട്ടിയപ്പോള്‍ താഴ്ന്ന വീടുകളില്‍ എല്ലാം വെള്ളം കയറിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എന്ത് തിരുത്തല്‍ നടപടി സ്വീകരിച്ചു. ഡിസൈനാണോ തകരാര്‍ എന്ന് പരിശോധിക്കണം. ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുന്‍പ് നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും വലുത് ദേശീയപാതയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്', കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെയും ഉത്തര്‍പ്രദേശിലെയും റോഡ് വികസനം അല്ല കേരളത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയുടെ പേരില്‍ നടന്നത് വന്‍ കൊള്ളയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിര്‍മ്മാണ കമ്പനിയുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല. ദേശീയപാത ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ എടുത്തു. പക്ഷെ എന്തുകൊണ്ട് ഇപ്പോള്‍ ക്രെഡിറ്റ് പിന്‍വലിക്കുന്നു എന്നാണ് ചോദ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എംഎസ്‌സി എല്‍സ 3 കപ്പല്‍ ചെരിഞ്ഞ് കണ്ടെയ്‌നര്‍ കടലില്‍ വീണ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരദേശത്തെ ജനങ്ങള്‍ ആശങ്കയിലാണെന്നും എന്‍ഡിആര്‍എഫിന്റെ വിദഗ്ധ സംഘത്തെ സ്ഥലങ്ങളിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും വളരെ ജാഗ്രതയോടെ വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: K C Venugopal about Nilambur By Election

dot image
To advertise here,contact us
dot image