
എറണാകുളം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സുകാന്താണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കാന്‍ കാരണമെന്നും ഇയാള്‍ ഉദ്യോഗസ്ഥയെ നിരന്തരം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും കോടതി കണ്ടെത്തി. ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യണമെന്ന കുറ്റകരമായ ഉദ്ദേശം പ്രതിക്കുണ്ടായിരുന്നു. അവര്‍ക്കുമേല്‍ പ്രതിക്ക് എല്ലാ മേധാവിത്വവും ഉണ്ടായിരുന്നു. മരിക്കാനുളള തിയതി നിശ്ചയിക്കാന്‍ വരെ സുകാന്ത് സുരേഷ് ആവശ്യപ്പെട്ടു.
ഐബി ഉദ്യോഗസ്ഥ സാമ്പത്തികമായി വരെ പ്രതിക്ക് മുന്നില്‍ കീഴടങ്ങി. 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളവും യുവതി പ്രതിക്ക് നല്‍കിയെന്നും സുകാന്തിന് ജാമ്യം നിഷേധിച്ചുളള ഉത്തരവില്‍ ഹൈക്കോടതി പറയുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സുകാന്തിനെ കസ്റ്റഡിയില്‍ എടുത്തുളള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥ ജീവനൊടുക്കാനുളള സാഹചര്യം വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ഹൈക്കോടതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയത്. കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധിയായ തെളിവുകൾ സുകാന്ത് സുരേഷിനെതിരെ പുറത്ത് വരേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചു. സ്നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്യുകയാണ് പ്രതി ചെയ്തതെന്നും ഒരേ സമയം നിരവധി സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗീക ബന്ധം ഉൾപ്പെടെ പുലർത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്.
മാർച്ച് 24-നാണ് തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു.
പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു.
Content Highlights: Sukanth suresh have role in IB officer death says kerala highcourt