
തിരുവനന്തപുരം: ഒൻപത് വര്‍ഷം കൊണ്ട് കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒൻപത് വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കി 2018ല്‍ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പ്രകടനപത്രികകളില്‍ 600 ഇനങ്ങളുണ്ടായിരുന്നുവെന്നും വിരലിലെണ്ണാവുന്നവ ഒഴികെ ബാക്കി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പ്രോഗ്രസ് റിപ്പോര്‍ട്ട് വഴി സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ ജനങ്ങളെ അറിയിക്കുന്നുണ്ട്. സമാപന സമ്മേളനത്തില്‍ നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം പരിപാടി നടപ്പിലാക്കിയിട്ടില്ല. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനം അറിഞ്ഞിരിക്കണം. സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് പ്രചരിപ്പിക്കുന്നു. പെരുപ്പിച്ച കണക്കുകള്‍ കാണാന്‍ സാധിക്കും. വസ്തുതയുടെ ഒരു കണിക പോലും ഇതിലില്ല', മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ കടവും ആഭ്യന്തര വരുമാനവും 56 ശതമാനം ആണെന്നും കടക്കെണിയെ പറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റ് മോശം എന്ന് പറയുന്നവര്‍ കണക്കുകള്‍ പറയില്ലെന്നും ആര്‍ബിഐയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
'കേരളം മെച്ചപ്പെട്ട ധനകാര്യ മാനേജ്‌മെന്റ് നിലനില്‍ക്കുന്ന സംസ്ഥാനമാണ്. ന്യായമായ കേന്ദ്രവിഹിതം ലഭിക്കുന്നില്ല. വിവേചനപരമായ സമീപനമാണ് കേന്ദ്രത്തിന്റേത്. കൃത്യമായി തിരിച്ചറിയേണ്ട കാര്യമാണ് ഇത്. അതുകൊണ്ടാണ് ഈ ഭാഗം ഈ രീതിയില്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് നിര്‍വഹിക്കുന്ന ചെലവുകളില്‍ സംസ്ഥാനത്തിന്റെ ചെലവ് വലിയതോതില്‍ വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70% ചെലവ് സംസ്ഥാനത്തിന് വഹിക്കേണ്ടി വന്നു. ഈ വര്‍ഷം75% ആകും എന്നാണ് തോന്നുന്നത്', മുഖ്യമന്ത്രി പറഞ്ഞു.
കൈവരിച്ച വളര്‍ച്ച കൊണ്ടാണ് കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സ്റ്റാര്‍ട്അപ്പുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. നേരത്തെ 3000 ആയിരുന്നുവെന്നും ഇപ്പോഴത് 6300 ആയെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക രംഗത്ത് കേരളം പച്ച പിടിക്കില്ലെന്ന് ആയിരുന്നു ധാരണയെന്നും നിക്ഷേപ സൗഹൃദം ഉണ്ടാക്കാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
'3.5 ലക്ഷം സംരംഭം കേരളത്തിലുണ്ട്. ഒന്നോ രണ്ടോ നഷ്ടത്തിലായാല്‍ അത് പെരുപ്പിച്ചു കാണിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം. കേരളം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്. ശാന്തമായി പൊതുജീവിതം നയിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ വര്‍ഗീയലഹളകള്‍ ഇല്ല. അതിദരിദ്ര കുടുംബമില്ലാത്ത സംസ്ഥാനമാണിത്. ക്ഷേമപെന്‍ഷന്‍ 1600 രൂപയായി വര്‍ധിപ്പിച്ചു. ലൈഫ് മിഷന്‍ വഴി 4.5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. 4.5 ലക്ഷം പട്ടയങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്തു. നവംബര്‍ ഒന്നിന് ആ ബഹുമതിയും കേരളം സ്വന്തമാക്കും', അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയിലെയും വികസനത്തിന്റെയും നേട്ടങ്ങള്‍ പിണറായി വിജയന്‍ എണ്ണിപ്പറഞ്ഞു. നാടിന്റെ എല്ലാ മേഖലയിലും വികസനത്തിന്റെ സ്പര്‍ശനമറിഞ്ഞെന്നും എല്ലാ വിഭാഗവും വികസനത്തിന്റെ സ്വാദറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നവകേരളം ഒരു സങ്കല്‍പ്പമല്ലെന്നും വര്‍ത്തമാനകാലത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഉള്ളതാണെന്നും തുടര്‍ന്നും സഹകരണ സഹായം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Chief minister Pinarayi Vijayan about development