
Jun 11, 2025
07:37 AM
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഇതിൽ ഉത്തരവാദിത്തമുള്ള വ്യക്തികളിൽ നിന്ന് നഷ്ടം ഈടാക്കണം എന്നാണ് ജൂഡ് പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ പ്രതികരിച്ചത്.
'ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്‌ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ,' എന്ന് ജൂഡ് ആന്റണി ജോസഫ് കുറിച്ചു.
മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലുമാണ് വിള്ളൽ രൂപപ്പെട്ടത്.
മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിനു മുന്‍പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നും ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഐഐടിയിലെ റിട്ട. പ്രൊഫസറുള്‍പ്പെടെയുളള മൂന്നംഗ വിദഗ്ദ സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഗതാഗത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത മന്ത്രായം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
Content Highlights: Jude Anthany Joseph comments on National Highway collapse