മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും; അറസ്റ്റ് ഉടന്‍

നാളെ തന്നെ യുവതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയേക്കും

dot image

കൊച്ചി: തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ മൂഴിക്കുളം പാലത്തില്‍ നിന്നും പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ മാതാവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവതിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നാളെ തന്നെ യുവതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയേക്കും. കല്ല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പടെ കണ്ടെത്താനാണ് പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. അതേ സമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പുത്തന്‍കുരിശ് പൊലീസിന് കുടുംബം മൊഴി നല്‍കിയിരുന്നു. എന്നാല്‍ കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ അമ്മ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിച്ചതായി അവരുടെ ബന്ധു റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു, ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കുട്ടിയുടെ അമ്മയെന്നും ബന്ധു പ്രതികരിച്ചിരുന്നു.

മൂഴിക്കുളം പാലത്തിനടുത്ത് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുവയസ്സുകാരിയുടെ ജീവനറ്റ ശരീരം ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും സ്‌കൂബാ ഡൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയില്‍ മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തില്‍ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മൂന്ന് വയസ്സുകാരി കല്യാണിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയില്‍ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസ്സില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി.

ഇതിനിടയില്‍ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നല്‍കുന്നത്. കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് പാലത്തിന് സമീപമുള്ള പുഴയില്‍ തിരച്ചില്‍ ആരംഭിക്കുന്നത്. കുട്ടിയുടെ അമ്മയെ തിരികെ വീട്ടില്‍ വിടുമ്പോള്‍ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കിയിരുന്നു. കുറുമശ്ശേരി സ്റ്റാന്‍ഡില്‍ നിന്നും യുവതി മാത്രമാണ് തന്റെ ഓട്ടോയില്‍ കയറിയതെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

Also Read:

ഇതിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയില്‍ തിരച്ചിലിനിറങ്ങുകയായിരുന്നു. കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ പൊലീസും ഫയര്‍ഫോഴ്‌സും കല്യാണിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. പിന്നീട് സ്‌കൂബാ ടീമിനെ ഇവിടേയ്ക്ക് വരുത്തി തിരച്ചില്‍ വ്യാപകമാക്കുകയായിരുന്നു. മൂന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പക്ഷെ കല്യാണിയുടെ ജീവനറ്റ ശരീരമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായത്.

content highlights: Mother who killed daughter to be charged with murder; arrest imminent

dot image
To advertise here,contact us
dot image