'സമസ്ത പോലുള്ള മതസംഘടനകള്‍ ചെയ്തത് പോലെ എന്ത് സംഭാവനയാണ് ലീഗ് സമുദായത്തിന് ചെയ്തത്?, അതാണ് ഉന്നയിച്ചത്'

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം ലീഗിനെ കുറിച്ച് അബ്ദുല്‍ ഹക്കീം അസ്ഹരി അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

dot image

'സമസ്ത പോലുള്ള മതസംഘടനകള്‍ ചെയ്തത് പോലെ എന്ത് സംഭാവനയാണ് ലീഗ് സമുദായത്തിന് ചെയ്തത്?'; അബ്ദുല്‍ ഹക്കീം അസ്ഹരി

കോഴിക്കോട്: സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലപ്പുറം സമസ്ത പോലെയുള്ള മതസംഘടനകള്‍ ചെയ്തതു പോലെ എന്ത് സംഭാവനയാണ് മുസ്ലിം ലീഗ് സമുദായത്തിന് വേണ്ടി ചെയ്തത് എന്നതാണ് താന്‍ ഉന്നയിച്ചതെന്ന് എ പി വിഭാഗം സമസ്ത നേതാവും സുന്നി യുവജന സംഘം നേതാവുമായ അബ്ദുല്‍ ഹക്കീം അസ്ഹരി. അതേകുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കട്ടെ എന്ന് തന്നെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം ലീഗിനെ കുറിച്ച് അബ്ദുല്‍ ഹക്കീം അസ്ഹരി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇത് രാഷ്ട്രീയ ചര്‍ച്ചയായതോടൊണ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ വിശദീകരണം.

അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ വിശദീകരണം ഇങ്ങനെ:


കേരള രാഷ്ട്രീയത്തില്‍ ഒരുപാട് പാര്‍ട്ടികളും മുന്നണികളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതില്‍ മുസ്ലിം പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഇന്ന് ഐക്യ ജനാധിപത്യ മുന്നണിയോടും, ആദ്യ കാലത്ത് ഇടതുപക്ഷത്തോടും സഖ്യം ചേര്‍ന്നിട്ടുള്ള ഒരു കരുത്തുറ്റ സെക്യൂലര്‍ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മുസ്ലിംകളെല്ലാം ലീഗുകാരല്ലാത്തത് പോലെ ലീഗുകാരെല്ലാം മുസ്ലിംകളുമല്ല എന്നതാണല്ലോ യാഥാര്‍ഥ്യം.

എല്ലാ പാര്‍ട്ടികളോടുമെന്ന പോലെ മുസ്ലിം ലീഗിനോടും പ്രത്യേക യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാതെ സൗഹൃദം കാത്തുസൂക്ഷിക്കലാണ് ഞങ്ങളുടെ രീതി. മാത്രവുമല്ല, ലീഗ് നേതാക്കളില്‍ പലരും സമസ്ത ഇ കെ വിഭാഗം കീഴ്ഘടകങ്ങളുടെ തലപ്പത്തുള്ളവരും പരമ്പരാഗത സുന്നി ആദര്‍ശം പിന്തുടരുന്നവരുമായതിനാല്‍ ആ നിലയില്‍ അവരോട് അല്‍പം കൂടുതല്‍ സൗഹൃദവും സ്‌നേഹവുമുണ്ട്. നേതാക്കള്‍ക്കും ഞങ്ങളുമായി വ്യക്തി ബന്ധമുള്ളവര്‍ക്കും അക്കാര്യം നന്നായി അറിയാവുന്നതുമാണ്.


ഈ സൗഹൃദം നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന് അതു വിലങ്ങുതടിയാകാറില്ല. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു എന്നത് സൗഹൃദത്തേയും ബാധിക്കാറില്ല. അതാണ് യഥാര്‍ഥ രാഷ്ട്രീയവും സൗഹൃദവും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇടതുപക്ഷവുമായി സൗഹാര്‍ദം നിലനിര്‍ത്തുമ്പോള്‍ തന്നെ കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍ നടത്താന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നതും അതുകൊണ്ടാണ്.

ഇത്രയും വളരെ വ്യക്തമായി പറഞ്ഞത്, ഈയിടെ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ ചില അഭിപ്രായങ്ങളെ അടര്‍ത്തിയെടുത്തും വളച്ചൊടിച്ചും ഈ സൗഹൃദങ്ങളെ തകര്‍ക്കുകയും ഭിന്നതകളുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന സാഹചര്യത്തിലാണ്. എല്ലാ കാലത്തെയും പോലെ ജമാഅതെ ഇസ്ലാമിയുടെ മാധ്യമങ്ങളാണ് ഈ കുളംകലക്കലിന് പിന്നിലെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുമുണ്ട്.

രാഷ്ട്രീയമായി മുസ്ലിംകള്‍ ഒരു പാര്‍ട്ടിക്ക് കീഴില്‍ സംഘടിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതൊരിക്കലും വേണ്ടതില്ല എന്ന നിലപാട് ഞാന്‍ പറഞ്ഞു. സിഎഎക്കും വഖ്ഫ് ഭേദഗതി ബില്ലിനും എതിരെ മുസ്ലിംകള്‍ മാത്രമായി പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും, ഭരണഘടനാ വിരുദ്ധമായത് കൊണ്ട് അത് എല്ലാ ഇന്ത്യക്കാരുടെയും പ്രശ്‌നമാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും പറഞ്ഞു. മുസ്ലിം ലീഗ് അത്തരമൊരു സമുദായ പാര്‍ട്ടിയല്ലേ എന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ അംഗങ്ങളും മുസ്ലിംകളായതുകൊണ്ട് അങ്ങനെ ഒരു ധാരണ വന്നതാകാമെന്നും ഞാന്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി, ഏറ്റവും കൂടുതല്‍ മുസ്ലിം എംഎല്‍എമാര്‍ ഉള്ള ലീഗ് ഭരണത്തിലില്ലാത്തത് കൊണ്ട് മുസ്ലിം സമുദായത്തിന് എന്തെങ്കിലും പ്രത്യേക നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ജനസംഖ്യാനുപാതികമായി മുസ്ലിം സമുദായത്തിന് ഒരു ഭരണകൂടവും അര്‍ഹമായ പ്രാതിനിധ്യമോ ഗുണങ്ങളോ ചെയ്തിട്ടില്ല എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. അത് ഇതുവരെയുണ്ടായ സകല പാര്‍ട്ടികളും ഗവണ്മെന്റുകളും വിചിന്തനം നടത്തേണ്ട വസ്തുതയാണ്. മുസ്ലിം സമുദായം സര്‍ക്കാറുകളുടെ ഓരം പറ്റി പലതും നേടുന്നു എന്ന് ഈയടുത്ത് ചിലര്‍ ഉന്നയിച്ച ജല്‍പനങ്ങള്‍ ശരിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു ശ്രമമായി കൂടിയാണ് എനിക്ക് ആ ചോദ്യം അനുഭവപ്പെട്ടത്. ആനുപാതികമായി ലഭിക്കേണ്ടത് പോലും ഇല്ലാത്തിടത്താണ് 'പ്രത്യേകിച്ച് നേട്ടമൊന്നും സമുദായത്തിന് ലഭിച്ചില്ല' എന്നഭിപ്രായപ്പെട്ടത്. കണക്കുകള്‍ പരിശോധിച്ചാലും അത് ബോധ്യമാകും.


മുജാഹിദ്, ജമാഅത് പോലുള്ള ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളില്‍പെട്ട ഒരുപാട് പേരും ലീഗിന്റെ അണികളിലും നേതാക്കളിലുമുണ്ട്. ലീഗിനെ അവരുടെ ചട്ടുകമായി ഉപയോഗിക്കുന്ന രീതി ഒരിക്കലും ഉണ്ടായിക്കൂടാ. അത് ഇസ്ലാമിനും സമൂഹത്തിനും ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ജമാഅത്തിന്റെ അടിസ്ഥാനപരമായ വാദം ഇസ്ലാമിക് സ്റ്റേറ്റ് നിര്‍മാണവും രാഷ്ട്രീയവുമാണ് എന്ന് ജനങ്ങള്‍ക്ക് നന്നായി അറിയുകയും ചെയ്യാമല്ലോ.

മുസ്ലിം മന്ത്രിയുണ്ടാവുക എന്നതല്ല, ജനസംഖ്യാ അനുപാതത്തോട് നീതി പുലര്‍ത്തുന്ന തരത്തില്‍ എല്ലാവരെയും പോലെ മുസ്ലിംകള്‍ക്കും ഗുണം ചെയ്യുന്ന മന്ത്രി ഉണ്ടാവുക എന്നതാണ് നമ്മുടെ ആവശ്യം എന്നും ഞാനവിടെ കൂട്ടിച്ചേര്‍ത്തിരുന്നു. സമുദായത്തെ അവഗണിക്കുന്ന മുസ്ലിം ജനപ്രതിനിധികള്‍ ഉള്ളത് കൊണ്ട് കാര്യവുമില്ലല്ലോ. ഞാന്‍ ഉന്നയിച്ച പ്രശ്‌നം, സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലപ്പുറം, സമസ്ത പോലെയുള്ള മതസംഘടനകള്‍ ചെയ്തതു പോലെ എന്ത് സംഭാവനയാണ് മുസ്ലിം ലീഗ് സമുദായത്തിന് വേണ്ടി ചെയ്തത് എന്നതാണ്. അതേകുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കട്ടെ എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അഭിമുഖത്തിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ശത്രുക്കളായി കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഞങ്ങള്‍ ആരെയും ശത്രുക്കളായി കാണുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ മോദിയെയും അമിത് ഷായെയും കാണാറുണ്ടല്ലോ എന്ന ചോദ്യത്തിന്, പിണറായിയെയും ഉമ്മന്‍ ചാണ്ടിയെയും കാണാറുണ്ട് എന്നാണ് മറുപടി പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലല്ല, ഭരണകര്‍ത്താക്കള്‍ എന്ന നിലയിലാണ് അവരെയെല്ലാം ചെന്ന് കാണുന്നത് എന്ന് ആ മറുപടിയില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇക്കാര്യം തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നവര്‍ എപ്പോഴെങ്കിലും മോദിയും അമിത്ഷായും തങ്ങളുടെ ശത്രുക്കളാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത് കേട്ടിട്ടുണ്ടോ! അവരവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇതേ ഭരണാധികാരികാരികളെ അവരും സമീപിക്കുന്നില്ലേ! 'മോദിയെയും അമിത് ഷായെയും ഞങ്ങള്‍ ശത്രുക്കളായി കാണുന്നില്ല' എന്ന തലക്കെട്ടില്‍ ജമാഅത് മാധ്യമങ്ങള്‍ അത് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിലെ ചതിയും ജനങ്ങള്‍ തിരിച്ചറിയണം. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി സൃഷ്ടിച്ച ഇത്തരം പ്രചാരണങ്ങളുടെ സത്യാവസ്ഥ അഭിമുഖം പൂര്‍ണമായി കണ്ടാല്‍ ഏവര്‍ക്കും ബോധ്യപ്പെടുകയും ചെയ്യും.
ഒരേ സമയം, ആരോഗ്യകരമായ സംവാദവും ക്രിയാത്മകമായ സൗഹാര്‍ദവും സൂക്ഷിക്കാന്‍ നമുക്ക് സാധിക്കട്ടെ. ഏറ്റവും മനോഹരമായ രാഷ്ട്രീയവും ജനാധിപത്യവും പുലരട്ടെ.

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി

dot image
To advertise here,contact us
dot image