

ന്യൂഡൽഹി: ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനു.
സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് അവർ റിപ്പോർട്ടറിനോട് പറഞ്ഞു.
തങ്ങളെ പോലെ ഉളളവർ അടിമകളായി തുടരണം എന്ന് പറയുകയാണ്. ഇത്തരം ചർച്ചകൾ പോലും ഉയരുന്നത് ഇന്ത്യക്ക് അപമാനമാണെന്നും അവർ കൂട്ടിച്ചേർത്തു. അടിമ-മാടമ്പി മനോഭാവമാണിത്. ഉന്നതകുലജാതർ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ആദിവാസി വിഭാഗത്തിലുളളവർ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. ഇനിയും ഉന്നതർ വരണമെന്നാണ് പറയുന്നത്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ആദിവാസികൾക്ക് ഭരണഘടന നൽകുന്ന വ്യവസ്ഥകൾ ഉണ്ട്. നൂറ്റാണ്ടുകളായി ഉന്നത കുലജാതർ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതർ വരണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും സികെ ജാനു പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണൻ എം പിയും ആരോപിച്ചു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ് ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങൾ എങ്ങനെ വേണമെങ്കിലും പ്രചരിപ്പിച്ചോളൂ എന്നും സുരേഷ് ഗോപി മറുപടി നൽകി. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിവാദപ്രസ്താവനയിൽ തന്നോട് ഒന്നും ചോദിക്കരുതെന്നുപറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയും ചെയ്തു.
Content Highlights: ck janu against suresh gopi