'ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും വില നൽകിയില്ല';നെന്മാറ ഇരട്ടകൊലപാതകത്തിൽ പൊലീസിനെതിരെ സുധാകരന്റെ മക്കൾ

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ രംഗത്ത്

'ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും വില നൽകിയില്ല';നെന്മാറ ഇരട്ടകൊലപാതകത്തിൽ പൊലീസിനെതിരെ സുധാകരന്റെ മക്കൾ
dot image

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ രംഗത്ത്. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് ഒരു വിലയും നൽകിയില്ലെന്നും മക്കൾ റിപ്പോർട്ടറിനോട് പറഞ്ഞു.

പൊലീസ് തങ്ങളുടെ വാക്കുകൾക്ക് വില കല്പിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവിച്ചിരുന്നേനെ എന്നും മക്കളായ അഖിലയും അതുല്യയും പറഞ്ഞു. അന്ധവിശ്വാസത്തിൻ്റെയും സംശയത്തിൻ്റെയും പുറത്താണ് തന്റെ അമ്മയെ കൊന്നത്. അച്ഛനോട് പക എന്തിനായിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ല.പ്രതിയെ ഇനിയും പിടികൂടിയില്ലെങ്കിൽ തങ്ങളെയും പ്രതി കൊലപ്പെടുത്തുമെന്നും ചെന്താമരയെ പിടികൂടി വധശിക്ഷയ്ക്ക് വിധിക്കണമെന്നും സുധാകരൻ്റെ മകൾ അഖില പറഞ്ഞു. പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതാണ് മക്കളുടെ വാക്കുകൾ.

ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇന്നലെ ചെന്താമര സുധാരനെയും മീനാക്ഷിയെയും ചെന്താമര കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം, കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ, സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളും സുധാകരൻ്റെ അമ്മയായ ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തി. ഇതോടെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയതെന്ന് ഉറപ്പായതായി പൊലീസ് വെളിപ്പെടുത്തി.

പ്രതിയായ ചെന്താമരയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കൃത്യത്തിനുശേഷം പ്രതി ഒളിവിൽ പോയെന്ന് കരുതുന്ന വനത്തിനുള്ളിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്നാട്ടിൽ നിന്ന് മടങ്ങി. തിരുപ്പൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

Content Highlights: Sudhakarans children against Police

dot image
To advertise here,contact us
dot image