

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. സ്പീക്കർ എ എൻ ഷംസീറും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.
നാളെയാണ് ആർലേക്കറുടെ സത്യപ്രതിജ്ഞ. രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദർ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആർലേക്കർ. 1980കളില്‍ തന്നെ ഗോവ ബിജെപിയിൽ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം ഗോവ മന്ത്രിസഭയ്ക്ക് നല്‍കിയത് ആർലേക്കറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആർലേക്കര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ൽ ബിഹാർ ഗവർണറായി നിയമിതനായി.
content highlights- Governor Rajendra Vishwanath Arlekar arrived in Kerala and was received by the Chief Minister and Ministers