
May 17, 2025
11:24 PM
തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പൊഴിയിലെ മണൽ നീക്കം ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഏറ്റെടുക്കുകയും പണം അദാനി ഗ്രൂപ്പിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ് ആലോചനയിലുള്ളത്. കാലാവധി നീട്ടി നൽകിയിട്ടും മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടിയായി നിയമസഭയിലാണ് മുതലപ്പൊഴിയിലെ പുതിയ നീക്കം മന്ത്രി സജി ചെറിയാൻ വെളിപ്പെടുത്തിയത്. നിർദ്ദേശിച്ച സമയത്തിനുള്ളിൽ മുതലപ്പൊഴിയിലെ മണൽ നീക്കം പൂർത്തിയാക്കുന്നതിനാൽ അദാനി ഗ്രൂപ്പിനെ ചുമതലയിൽ നിന്ന് ഒഴിവാക്കും. ഹാർബർ എൻജിനീയറിങ് വകുപ്പ് ഡ്രഡ്ജിങ് നേരിട്ട് നടത്തി പണം അദാനി ഗ്രൂപ്പിൽ നിന്ന് ഈടാക്കാനാണ് ആലോചന. പുതിയ പദ്ധതി സംബന്ധിച്ച് അദാനി ഗ്രൂപ്പ്, വിസിൽ, ഹാർബർ എഞ്ചിനീയറിങ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പടുത്തിയെന്നും സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. പണം നൽകി ചുമതല ഒഴിയുന്നതിനോട് അദാനി ഗ്രൂപ്പ് അധികൃതർക്കും താല്പര്യമുണ്ടെന്നാണ് വിവരം.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കടലിലൂടെ കല്ല് കൊണ്ടുപോകാൻ അദാനി ഗ്രൂപ്പ് മുതലപ്പൊഴി ഉപയോഗിച്ചിരുന്നു. പ്രത്യുപകാരമായി പൊഴിയിലെ മണൽ നീക്കാനുള്ള ചുമതല സർക്കാർ അദാനിയെ ഏല്പിക്കുകയും ചെയ്തു. ഡ്രഡ്ജിങ്ങിന് നിർദ്ദേശിച്ച് ഒരു വർഷമായിട്ടും നിർമ്മാണം പൂർത്തിയാകാത്തതിൽ അദാനി ഗ്രൂപ്പിനെതിരെ അതി രൂക്ഷ വിമർശനമാണ് ഉയർന്നത്.