
തിരുവനന്തപുരം: ഓയൂരില് നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്ത്ത ഏറെ സന്തോഷം നല്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഡോക്ടര്മാര് അടങ്ങുന്ന മെഡിക്കല് സംഘം എആര് ക്യാമ്പില് കുഞ്ഞിനെ പരിശോധിച്ചുവെന്നും കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താന് നിര്ദേശം നല്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
മാതാപിതാക്കള്ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവര്ത്തകരായ മാതാപിതാക്കള്ക്ക് ആവശ്യമുള്ള അവധി നല്കാന് അവര് ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര് നല്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒടുവിൽ ആശ്വാസം; തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിപൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്ന് മനസ്സിലായതുകൊണ്ടാണ് പ്രതികള് കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന് കാരണമെന്ന് അഭിപ്രായപ്പെട്ട വീണാ ജോർജ് പൊലീസ് സേനയ്ക്ക് പ്രത്യേക അഭിനന്ദങ്ങള് അറിയിച്ചു. പൊലീസും ജനങ്ങളും ഉള്പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത് എന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതൽ കുട്ടിക്കായി നാട്ടുകാരും പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.