
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. കൃഷി, ചെറുകിട വ്യവസായം, സര്‍ക്കാര്‍ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിരക്ക് വർധിപ്പിച്ചു. ഐടി അനുബന്ധ വ്യവസായങ്ങൾക്ക് വർധനയില്ല. 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകണം. 200 യൂണിറ്റ് വരെ വൈദുതി ഉപയോഗിക്കുന്നവർക്ക് ബില്ലിൽ 48 രൂപ അധികം നൽകേണ്ടി വരും. അടുത്ത വർഷം ജൂൺ 30 വരെയാണ് നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് വർദ്ധനവിലൂടെ കെഎസ്ഇബിക്ക് 531 കോടിയുടെ അധിക വരുമാനം ഉണ്ടാകും.
ഇന്ധന സെസ്, വെള്ളക്കരം, കെട്ടിട നികുതി വർധന എന്നിവയ്ക്ക് പിന്നാലെയാണ് സാമ്പത്തിക വർഷത്തെ കുടുംബ ബജറ്റിൽ ഇരുട്ടടി നൽകി വൈദ്യുതി നിരക്ക് വർധനയും ഉണ്ടായിരിക്കുന്നത്. വൈദ്യുതി ഉപഭോക്താക്കളുടെ ബില്ലിൽ ശരാശരി മൂന്ന് ശതമാനത്തിന്റെ വർധന വരുത്തിക്കൊണ്ടുള്ള നിരക്ക് വർധനയാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒരു കോടി 5 ലക്ഷം ഗാർഹിക ഉപഭോക്താക്കൾ ആണുള്ളത്. ഇവരിൽ 90 ലക്ഷം ഉപഭോക്താക്കൾക്കും യൂണിറ്റിന് ശരാശരി 20 പൈസ കൂട്ടി.
താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.