

സന: ഇറാൻ പിന്തുണയ്ക്കുന്ന ഹൂതി സേന യെമന്റെ ചെങ്കടൽ തീരത്ത് പൂർണ നിയന്ത്രണം നേടിയതായി റിപ്പോർട്ട്. സർക്കാർ സേനയ്‌ക്കെതിരെ അതിവേഗ മുന്നേറ്റം നടത്തിയാണ് ഹൂതികൾ തന്ത്രപ്രധാനമായ തീരമേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തത്. ഇതിനിടെ സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ നേരെ ഡ്രോൺ ആക്രമണമുണ്ടായി. ഇതിന് പിന്നാലെ പൈപ്പ്ലൈൻ സൗദി അറേബ്യ താൽക്കാലികമായി അടച്ചു. ഇറാഖിൽ നിന്നാണ് പൈപ്പ്ലൈന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥനയെ തുടർന്ന് ആക്രമണത്തിന് ഉടൻ തിരിച്ചടി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യക്കുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങളെ ഇറാഖ് സർക്കാർ അപലപിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. ഇറാന്റെ പിന്തുണയുള്ള നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന രാജ്യമാണ് ഇറാഖ്.
ഏകദേശം 1,200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ്‌ലൈൻ ഹോർമൂസ് കടലിടുക്ക് ഒഴിവാക്കി എണ്ണ ആഗോള വിപണിയിലെത്തിക്കുന്നതിനുള്ള സൗദിയുടെ പ്രധാന ബദൽ മാർഗമാണ്. സമീപകാല മാസങ്ങളിൽ പ്രതിദിനം 40 ലക്ഷം മുതൽ 50 ലക്ഷം ബാരൽ വരെ എണ്ണയാണ് പൈപ്പ്‌ലൈൻ വഴി കയറ്റുമതി ചെയ്തിരുന്നത്. കപ്പൽ ഗതാഗത നിരീക്ഷണ സ്ഥാപനങ്ങളുടെയും വിശകലന വിദഗ്ധരുടെയും കണക്കുകൾ പ്രകാരം ഇത് ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം നാല് മുതൽ അഞ്ച് ശതമാനം വരെയാണ്. ആക്രമണത്തിൽ ചിലർക്ക് പരിക്കേറ്റതായും പൈപ്പ്‌ലൈനിന് കേടുപാടുകൾ സംഭവിച്ചതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കയറ്റുമതിയെ ആക്രമണം എത്രത്തോളം ബാധിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. നാശനഷ്ടത്തിന്റെ തോത് വിലയിരുത്തിവരികയാണെന്നാണ് റിപ്പോർട്ട്.
ഡ്രോൺ ആക്രമണം ഇറാഖിൽ നിന്നാണ് ഉണ്ടായതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി അലി അൽ-സെയ്ദി അന്വേഷണത്തിന് ഉത്തരവിടുകയും മേഖലയുടെ സൈനിക കമാൻഡറെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇറാൻ അതിർത്തിയിലെ ഷലംചെഹ് അതിർത്തി കവാടം അടയ്ക്കാൻ ഇറാഖ് സർക്കാർ ഉത്തരവിട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിലേക്ക് ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് മുൻകരുതൽ നടപടിയായി അതിർത്തി കവാടം അടച്ചതെന്നാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാനും ഇറാഖും തമ്മിലുള്ള പ്രധാന കരമാർഗമാണ് ഷലംചെഹ് അതിർത്തി കവാടം. 2026 ജൂലൈയിൽ ഇവിടെ നടന്ന യുഎസ് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ബാബ് എൽ-മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപിൽ വെള്ളിയാഴ്ച ഇറാൻ അനുകൂല ഹൂതി സേന എത്തിയതായി യെമൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആഗോള കപ്പൽ ഗതാഗതത്തിന് നിർണായകമായ ഈ സമുദ്രമാർഗത്തിലെ ഹൂതികളുടെ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് നീക്കമെന്നാണ് വിലയിരുത്തൽ. പെരിം ദ്വീപിൽ നിന്ന് തങ്ങളുടെ സേന പിൻവാങ്ങിയതായി സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പെരിം ദ്വീപിന് അഭിമുഖമായുള്ള ചെങ്കടൽ തീരദേശ പട്ടണമായ ദുബാബും ഹൂതികൾ പിടിച്ചെടുത്തതായി യെമൻ സർക്കാർ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ ഹൂതികൾ പിടിച്ചെടുത്ത ചെങ്കടൽ തീരത്തെ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് യെമൻ സർക്കാർ സേന സൂചന നൽകിയതായും റിപ്പോർട്ടുണ്ട്. ഹൂതി സായുധ സംഘങ്ങളുടെ ഏത് നീക്കവും തടയുന്നതിനായി തന്ത്രപ്രധാന മേഖലകളിൽ ആയുധങ്ങളും വിമാനങ്ങളും വിന്യസിക്കുമെന്ന് സർക്കാർ സേന അറിയിച്ചു. ഹൂതികളെ 'ഭീകര' സായുധ സംഘമെന്ന് വിശേഷിപ്പിച്ച സർക്കാർ സേന തീരദേശ നഗരമായ മോഖയിലേക്കുള്ള റോഡ് ഉൾപ്പെടെയുള്ള മേഖലകളിൽ സൈനിക നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. യെമൻ ആഭ്യന്തര യുദ്ധകാലത്ത് വർഷങ്ങളോളം നീണ്ട സൗദി വ്യോമാക്രമണങ്ങളെ അതിജീവിച്ച ഹൂതി സേന ഈ ആഴ്ച ചെങ്കടൽ തീരത്ത് അതിവേഗ മുന്നേറ്റമാണ് നടത്തിയത്. ഹൂതികളുടെ ചെങ്കടൽ തീരത്തെ അതിവേഗ മുന്നേറ്റത്തിന് ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ നേരിട്ടുള്ള മാർഗനിർദേശം ലഭിച്ചതായി വ്യാഴാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കാൻ കഴിഞ്ഞയാഴ്ച ഇറാൻ ഹൂതികൾക്ക് നിർദേശം നൽകിയതായും കൂടുതൽ ധനസഹായവും ആയുധങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് രണ്ട് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ട്. ഹൂതികളെ സഖ്യകക്ഷിയായി ഇറാൻ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അവർക്ക് സൈനിക നിർദേശങ്ങൾ നൽകുന്നില്ലെന്നും ഹൂതികൾ തങ്ങളുടെ നിഴൽ സംഘടന അല്ലെന്നും നേരത്തെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
ഹൂതികൾക്കെതിരെ പോരാടുന്നതിന് അമേരിക്ക സൈനിക സഹായം നൽകണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈ വിഷയം ആവശ്യപ്പെട്ട് മുഹമ്മദ് ബിൻ സൽമാൻ വ്യാഴാഴ്ച കുറഞ്ഞത് രണ്ട് തവണ ട്രംപിനോട് ഫോണിൽ ബന്ധപ്പെട്ടതായാണ് വിഷയവുമായി അടുത്ത ബന്ധമുള്ള രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ നേരിട്ട് സൈനിക നടപടി സ്വീകരിക്കാൻ തയ്യാറല്ലെന്ന് വാഷിംഗ്ടൺ റിയാദിനെ അറിയിച്ചതായും എന്നാൽ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിലും ലക്ഷ്യനിർണയത്തിലും സഹായിക്കാമെന്ന് വ്യക്തമാക്കിയതായുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാൽ ഫോൺ സംഭാഷണം നടന്നിട്ടുണ്ടോയെന്ന ചോദ്യത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. എന്നാൽ സൗദി അറേബ്യയുമായും യെമൻ സർക്കാരുമായും വാഷിംഗ്ടൺ തുടർച്ചയായി ചർച്ചകൾ നടത്തിവരികയാണെന്ന് പേര് വെളിപ്പെടുത്താത്ത മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.
Content Highlights: Houthi forces have reportedly gained control of Yemen’s Red Sea coast, while a drone attack targeted Saudi Arabia’s East-West oil pipeline, escalating tensions in the region.