

കാരക്കസ്: വെനസ്വേലയില്‍ നാശം വിതച്ച് ഭൂചലനം. 1,450 പേര്‍ മരിച്ചെന്നാണ് കണക്ക്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഈ ഒരാഴ്ചയ്ക്കുള്ളില്‍ 33 പേരെ ജീവനോടെ രക്ഷിച്ചെന്ന് വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു.
ഇതില്‍ 11 വയസുള്ള കുട്ടികള്‍ വരെ ഉള്‍പ്പെടുന്നു. എന്നാല്‍ ഇപ്പോഴും പതിനായിരക്കണക്കിന് പേരെ കണ്ടെത്താനുണ്ട്. വെനസ്വേലയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ദുരന്തമാണ് സംഭവിച്ചതെന്നും റോഡ്രിഗസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അര്‍ജന്റീന ഫുട്ബോളര്‍ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. വെനസ്വേലയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബായ ഡീപോര്‍ട്ടീവോ ലാ ഗ്വായിരയാണ് ഇക്കാര്യം അറിയിച്ചത്. ട്രേജോയുടെ ഭാര്യ യാനിന മാരനെല്ല, മക്കളായ ആരോണ്‍, ഐന്‍ഹോ എന്നിവരാണ് മരിച്ചത്.
ഈ മാസം 24ന് പ്രാദേശിക സമയം വൈകീട്ട് ആറുമണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിന് പിന്നാലെ 39 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ 7.5 തീവ്രതയുളള രണ്ടാമത്തെ ഭൂകമ്പം കൂടി ഉണ്ടായി. രണ്ടാമത്തെ ഭൂകമ്പം ആദ്യത്തേതിനേക്കാള്‍ മൂന്നിരട്ടി ശക്തമായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ഇത്രവലിയ ഭൂചലനങ്ങള്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒരേസ്ഥലത്ത് ഉണ്ടാകുന്നത് അപൂര്‍വ്വമാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നായി 1600ലധികം രക്ഷാപ്രവര്‍ത്തക സംഘം ദുരന്ത ബാധിത പ്രദേശത്ത് എത്തിച്ചേര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 24 രാജ്യങ്ങള്‍ സഹായവും 2741 രക്ഷാപ്രവര്‍ത്തകരെയും അയച്ചതായി റോഡ്രിഗസ് വ്യക്തമാക്കി.
Content Highlights: The death toll from the devastating earthquake in Venezuela has risen to 1,450, with rescue operations continuing amid widespread destruction and fears that the toll could increase further