

തെഹ്‌റാന്‍: ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുവെന്ന് പ്രഖ്യാപിച്ച് ഇറാന്‍. അതേസമയം ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ അതിശക്തമായ മറുപടിയാകും ഉണ്ടാകുകയെന്നാണ് ഇറാന്റെ ഉയര്‍ന്ന സൈനിക കമാന്‍ഡ് ആസ്ഥാനത്ത് നിന്നുള്ള പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനോടും ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം വന്നത്.
ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ അടിയന്തരമായി നടപ്പിലാക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഭീഷണിക്ക് മുന്നില്‍ ഇറാന്‍ പിന്‍മാറില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. ദേശസുരക്ഷയക്കും സമാധാനത്തിനുമാണ് മുന്‍ഗണനയെന്നും ഇറാന്‍ ചര്‍ച്ചകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും എക്‌സ് പോസ്റ്റ് അദ്ദേഹം അറിയിച്ചു.

പശ്ചിമ - സെന്‍ട്രല്‍ ഇറാനിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് മറുപടിയായിരുന്നു ഇത്. ഞായറാഴ്ച ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാന്‍ എയര്‍പോര്‍ട്ട്‌സ് ആന്‍ഡ് എയര്‍ നാവിഗേഷന്‍ കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞരാത്രി രാജ്യത്തിന്റെ പശ്ചിമ മേഖലയിലെ വ്യോമപാത അടച്ചതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവും അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് യുഎസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ഇറാന്‍ ഏപ്രില്‍ അവസാനത്തോടെ യാത്രാ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചത്. അതിനിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും സന്നദ്ധരാകണമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
Content Highlights: Iran has stated that it is ending attacks against Israel but warned of a strong retaliation if Lebanon is targeted. The statement comes amid ongoing regional tensions in the Middle East.