ഗാസയെ നശിപ്പിക്കാൻ ഇസ്രയേലിന് എഐ സഹായം വരെ നൽകി; മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് സംഘടനകൾ

പലസ്തീൻ അവകാശങ്ങളെ ഇല്ലാതാക്കുന്ന എല്ലാവിധ സഹായങ്ങളും അവസാനിപ്പിക്കണമെന്ന് മൈക്രോസോഫ്റ്റിന് താക്കീത്

ഗാസയെ നശിപ്പിക്കാൻ ഇസ്രയേലിന് എഐ സഹായം വരെ നൽകി; മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് സംഘടനകൾ
dot image

വാഷിംഗ്ടൺ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾക്ക് സഹായവും പിന്തുണയും നൽകുന്നുവെന്ന് ആരോപിച്ച് ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ആഗോള നിയമ, മനുഷ്യാവകാശ സംഘടനകളുടെ കത്ത്. പലസ്തീൻ ജനതയുടെ മാനുഷിക അവകാശങ്ങളെ ഇല്ലാതാക്കുന്ന എല്ലാവിധ സഹായങ്ങളും ഉല്പന്നങ്ങളും അവസാനിപ്പിക്കണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, എ ഐ മേധാവി നദാഷ ക്രാംപ്റ്റൺ എന്നവരോട് സംഘടനകൾ കത്തിൽ ആവശ്യപ്പെട്ടു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് കത്ത്.

ഏതെല്ലാം തരത്തിലാണ് മൈക്രോസോഫ്റ്റ് ഇസ്രയേലിനെ സഹായിക്കുന്നതെന്ന് 19 പേജ് വരുന്ന കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇസ്രയേൽ സൈന്യത്തിന് മൈക്രോസോഫ്റ്റ് നൽകുന്ന സേവനങ്ങളും ഉല്പന്നങ്ങളും എടുത്തു പറയുന്ന കത്തിൽ, കമ്പനി യുദ്ധക്കുറ്റത്തിന് പിന്തുണയ്ക്കുകയാണെന്നും മാനുഷിക അവകാശങ്ങളെ ഹനിക്കുന്നതാണ് ഈ നടപടിയെന്നും ആരോപിക്കുന്നുണ്ട്. പലസ്തീനുനേരെയുള്ള ആക്രമണത്തിനായി 2023 ഒക്ടോബർ മുതൽ തന്നെ ഇസ്രയേലിനെ കമ്പനി സഹായിച്ചിരുന്നുവെന്ന് കത്തിൽ പറയുന്നുണ്ട്.

സെന്റർ ഫോർ കോൺസ്റ്റിറ്റിയൂഷണൽ റൈറ്റ്‌സ്, ദി യൂറോപ്യൻ ലീഗൽ സപ്പോർട്ട് സെന്റർ, ഗ്ലോബൽ ലീഗൽ ആക്ഷൻ നെറ്റ്‌വർക്ക് തുടങ്ങിയ പ്രമുഖ സംഘടനകളും ഈ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഗസയിലെ ആക്രമണങ്ങൾക്കായി ഇസ്രയേലിന് നിർമിത ബുദ്ധിയുടെ സഹായം മൈക്രോസോഫ്റ്റ് നൽകിയെന്ന് ജീവനക്കാരും ആരോപിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ 50ാം വാർഷികത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഗാസയിലും ലെബനനിലും നടന്ന യുദ്ധങ്ങളിൽ ബോംബ് വർഷിക്കാനുള്ള ലക്ഷ്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതിന് മൈക്രോസോഫ്റ്റിൻ്റെയും ഓപ്പൺ എഐയുടെയും എഐ മോഡലുകൾ ഉപയോഗിച്ചതായി അസോസിയേറ്റ് പ്രസിൻ്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2023ൽ ഒരു ലെബനൻ കുടുംബത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചായിരുന്നു ഈ റിപ്പോർട്ട്.

Content Highlights: Gaza; microsoft faces legal action for aiding israel

dot image
To advertise here,contact us
dot image