കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി; നോട്ടീസ് അയച്ചു

കേസ് ലിസ്റ്റ് ചെയ്യുന്നതിലും വാദം കേൾക്കുന്നതിലും പാലിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം

കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി; നോട്ടീസ് അയച്ചു
dot image

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസുകളിലെ മദ്രാസ് ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ അസ്വാഭാവികമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. കേസ് ലിസ്റ്റ് ചെയ്യുന്നതിലും വാദം കേൾക്കുന്നതിലും പാലിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയോട് സുപ്രീം കോടതി മറുപടി തേടി. ജസ്റ്റിസുമാരായ കെ ജെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.

മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ട്, നമുക്ക് അത് നോക്കാം' എന്ന് പറഞ്ഞ സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതി രജിസ്ട്രാറെ കക്ഷിചേർത്ത് നോട്ടീസ് അയച്ചു. ഹൈക്കോടതിയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ നേരത്തെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. കരൂർ ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് നൽകിയ ഹർജി പരിഗണിക്കവെ ചെന്നൈ ബെഞ്ചിൽനിന്നുള്ള ഉത്തരവിലെ അനൗചിത്യം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയും ഉത്തരവ് പുറപ്പെടുവിച്ച രീതിയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എസ്‌ഐടി അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതെന്നും കരൂർ മധുര ബെഞ്ചിന്റെ അധികാര പരിധിയിൽ വരുമ്പോൾ ചെന്നൈയിലെ പ്രിൻസിപ്പൽ ബെഞ്ചിന് എങ്ങനെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട വേളയിലായിരുന്നു സുപ്രീം കോടതിയുടെ ഈ വിമർശനങ്ങൾ.

സെപ്തംബർ 27നായിരുന്നു തമിഴ്‌നാട്ടിലെ കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ തിക്കിലുംതിരക്കിലും പെട്ട് 41 പേർ മരിച്ചത്. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Content Highlights: supreme court sought reply from madras high court on karur stampede case

dot image
To advertise here,contact us
dot image