
വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസില്‍ നിന്നും നടത്തിയ ടെലഫോണ്‍ സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞതെന്ന് അദ്ദേഹവുമായുളള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്ക്കിടെയാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയ്ക്ക് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ ലഭിച്ചത്.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേലിന്റെ വാദം.
ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രസിഡന്റുമായി ഖത്തർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ലോക രാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക് അവരെ ശിക്ഷിക്കണമെന്നുമാണ് ഖത്തർ പ്രധാനമന്ത്രിയുടെ ആവശ്യം.
'ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഇസ്രയേൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കും അവരെ ശിക്ഷിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ സഹോദരങ്ങളായ പലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് പുറത്താക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. എന്നാൽ അതിനായി നടത്തുന്ന യുദ്ധം ഗുണം ചെയ്യില്ലെന്ന് ഇസ്രായേൽ മനസ്സിലാക്കണം' എന്നാണ് അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞത്.
Content Highlights: Netanyahu apologizes to Qatar in Israel's Doha attack