
കാബുള്‍: ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാന് കൈത്താങ്ങുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉള്‍പ്പെടെ 21 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് സഹായമായി അയച്ചിരിക്കുന്നത്. ദുരന്തത്തിൽ 1,400ല്‍ അധികം ആളുകള്‍ മരിക്കുകയും 2,500ല്‍ അധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദുരന്തത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ ഇന്നലെയും റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. വടക്കുകിഴക്കന്‍ അഫ്ഗാനിലായിരുന്നു ഭൂചലനം.
ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,124 ആയി. ദുരന്തത്തില്‍ 3,251 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പ്രാദേശിക സമയം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെ ഭൂചലനമുണ്ടായത്. ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചിരുന്നു.
നൂർഗൽ, സാവ്‌കെ, വാതപൂർ, മനോഗി, ചാപ്പ ദാര ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും തകർന്നു.
പാകിസ്താൻ- അഫ്ഗാൻ അതിർത്തിയോട് ചേർന്ന പ്രദേശത്തും ഭൂചലനം ഉണ്ടായിരുന്നു. ആദ്യ ഭൂചലനത്തിന് പിന്നാലെ ശക്തമായ തുടർ ചലനങ്ങളുണ്ടായതായാണ് വിവരം. തുടര്‍ചലനം റിക്ടർ സ്‌കെയിൽ 4.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രകമ്പനം പാകിസ്താനിലും ഇന്ത്യയിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 2023 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ ആയിരകണക്കിന് ആളുകളാണ് മരിച്ചത്.
Content Highlight; India sends earthquake relief aid to Afghanistan