
വാഷിങ്ടന്‍: ഇറാനോ അവരുടെ പ്രോക്‌സി ഗ്രൂപ്പുകളോ അമേരിക്കയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ അനുകൂല ഹാക്കര്‍മാരില്‍ നിന്ന് യുഎസ് നെറ്റ്‌വര്‍ക്കുകള്‍ക്കുനേരെ സൈബര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
'2020 ജനുവരിയില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക കമാന്‍ഡറുടെ മരണത്തിന് ഉത്തരവാദികളായി അവര്‍ കരുതുന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇറാന്‍ നേതൃത്വം പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്താല്‍ ഇറാനെ അനുകൂലിക്കുന്ന തീവ്ര സ്വഭാവമുളള വ്യക്തികളോ സംഘടനകളോ യുഎസില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ട്'- ഹോംലാന്‍ഡ് സെക്യൂരിറ്റി പുറത്തിറക്കിയ ബുളളറ്റിനില്‍ പറയുന്നു.
അതേസമയം, ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തിമ തീരുമാനം ഇറാന്‍ പരമാധികാരി ആയത്തുളള അലി ഖമേനി എടുക്കുമെന്നാണ് വിവരം. ആഗോള എണ്ണ വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്റെ തീരുമാനം. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഗള്‍ഫ് ഓഫ് ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ 40 ശതമാനം എണ്ണക്കപ്പലുകളുടെയും ഗതാഗതത്തെ ബാധിക്കും. തങ്ങളുടെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക കൂടി ആക്രമണം നടത്തിയതോടെയാണ് ഇറാന്‍ കടുത്ത തീരുമാനത്തിലെത്തിയത്.
ഇന്നലെയാണ് ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയത്. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിക്കാനായി പുറപ്പെട്ടത്.
Content Highlights: Warning of possible attacks on the United States by Iran or its proxy groups